വി.ഡി സതീശന്‍

രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഒരു ഭരണകൂടം എന്തൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് ഇ.ഡി അന്വേഷണവും ആദായനികുതി റെയ്ഡുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിതെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം വിമര്‍ശിച്ചു. ‘രാഹുല്‍ഗാന്ധി പറഞ്ഞതുപോലെ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പണമില്ല. പക്ഷേ, ജനങ്ങള്‍ തരും. പാവപ്പെട്ടവന്റെ 50 രൂപയും 100 രൂപയും കൊണ്ട് തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ തോല്‍പിക്കാനാവില്ല’ – സതീശന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ചിഹ്നം പോവാതിരിക്കാനല്ല, മറിച്ച് ബിജെപി സര്‍ക്കാറിനെ താഴെയിറക്കി ഫാസിസത്തെ ചെറുത്ത് തോല്‍പിക്കാനാണ്. സി.എ.എയെ കോണ്‍ഗ്രസ് എതിര്‍ത്തില്ലെന്നത് മുഖ്യമന്ത്രിയുടെ വ്യാജപ്രചരണമാണെന്നും രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ അതിനെതിരേ സംസാരിച്ചതിന് തെളിവുകളുണ്ടല്ലോ എന്നും വി.ഡി. സതീശന്‍ പറഞ്ഞു. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് അടക്കം കോണ്‍ഗ്രസിന്റെ 20 സ്ഥാനാര്‍ഥികളും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.