കാ എന്ന ചിത്രത്തിന്റെ പോസ്റ്റർ, ആൻഡ്രിയ | ഫോട്ടോ: അറേഞ്ച്ഡ്.
ആൻഡ്രിയയെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചിൽ സംവിധാനം ചെയ്ത സിനിമയാണ് ‘കാ – ദി ഫോറസ്റ്റ്’. ഷാലോം സ്റ്റുഡിയോസാണ് നിർമാതാക്കൾ. വെള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതി ചിത്രത്തിൻ്റെ പ്രദർശനം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്.
എയ്ഡ് എൻ്റർടൈൻമെൻ്റ് ഉടമ ജയകുമാറാണ് നിർമാതാവിനെതിരെ കോടതിയിൽ ഹർജി നൽകി സ്റ്റേ നേടിയത്. സിനിമ നിർമിക്കുന്നതിനായി നിർമാതാവ് ജോൺ മാക്സ് തൻ്റെ പക്കൽ നിന്നും ഇരുപതു ലക്ഷം രൂപ കടം വാങ്ങിയെന്നും, ഈ തുക നഷ്ടപരിഹാരത്തോടൊപ്പം മൂന്നു മാസം കൊണ്ടു തിരിച്ചു നൽകാം എന്നും ചിത്രത്തിൻ്റെ സാറ്റ്‌ലൈറ്റ് അവകാശം തനിക്ക് നൽകാം എന്നും ഉടമ്പടി ഉണ്ടാക്കി. എന്നാൽ ഉടമ്പടി പ്രകാരം പണം തിരിച്ചു നൽകാതെയും തന്നെ അറിയിക്കാതെയും റിലീസ് ചെയ്യാൻ തീരുമാനിച്ചു. സിനിമ റിലീസ് ചെയ്താൽ അത് തനിക്ക് നികത്താനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ജയകുമാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞു.
ഹർജി സ്വീകരിച്ച കോടതി ചിത്രത്തിന് ഇടക്കാല സ്റ്റേ നൽകി കേസിൻ്റെ വിചാരണ ഏപ്രിൽ 12 ലേക്ക് മാറ്റി വെച്ചു. ഇതോടെയാണ് ‘കാ – ദി ഫോറസ്റ്റ് ‘ ൻ്റെ പ്രദർശനം പ്രതിസന്ധിയിലായത്. ആൻഡ്രിയയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള സിനിമയാണ് ‘കാ – ദി ഫോറസ്റ്റ് ‘.
