അച്ചനും മക്കളും മരിച്ച വീട്ടിൽ നിന്ന്

കോഴിക്കോട്: പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ വീടിനകത്തുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

മക്കളെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ നി​ഗമനം. വ്യാഴാഴ്ച രാവിലെ 8.30- നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുമ്പ് കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ സ്വപ്ന മരിച്ചിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).