എം.എം.ഹസ്സൻ

മുസ്ലിം വിഭാഗത്തിന് വേണ്ടി മുഖ്യമന്ത്രി കണ്ണീരൊഴുക്കുന്നു. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ എന്ന പോലെ മുഖ്യമന്ത്രിയുടെ കണ്ണ് വോട്ട് ബാങ്കിലാണ് – എം.എം ഹസ്സൻ

കോഴിക്കോട്: കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റികള്‍ ജനങ്ങളില്‍നിന്ന് സാമ്പത്തികസഹായം തേടാന്‍ തീരുമാനിച്ചതായും രസീത് അടിച്ച് ജനങ്ങളില്‍നിന്ന് സഹായംതേടുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വിഭാഗത്തനുവേണ്ടി മുഖ്യമന്ത്രി ഇപ്പോള്‍ കണ്ണീരൊഴുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മാത്രമാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.

ജനം തരുന്ന സംഭാവന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കും. കോണ്‍ഗ്രസിനെയും ഇന്ത്യാ സഖ്യപാര്‍ട്ടികളെയും ശ്വാസംമുട്ടിച്ച് കൊല്ലാന്‍ നീക്കം നടക്കുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ല. ഇതുകൊണ്ടൊന്നും ജയിക്കാമെന്ന ധാരണ ബിജെപിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമ ഭേദഗതിയില്‍ മുഖ്യമന്ത്രിക്ക് ബി.ജെ.പിയോട് ഉള്ളതിനേക്കാള്‍ വാശി കോണ്‍ഗ്രസിനോടാണ്. നിയമം പിന്‍വലിക്കണമെന്നല്ല പിണറായി വിജയന്റെ ആവശ്യം. കോണ്‍ഗ്രസിനെതിരെ പിണറായി കത്തിക്കയറുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിന് വേണ്ടിയാണ് പിണറായിയുടെ ശ്രമം.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി മുസ്ലിം വിഭാഗത്തിനുവേണ്ടി സംസാരിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു. മുസ്ലിം വിഭാഗത്തിനുവേണ്ടി മുഖ്യമന്ത്രി കണ്ണീരൊഴുക്കുന്നു. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ എന്നപോലെ മുഖ്യമന്ത്രിയുടെ കണ്ണ് വോട്ട് ബാങ്കിലാണ്. സംഘപരിവാറിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഹസന്‍ പറഞ്ഞു.

ചിഹ്നങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ എ.കെ. ബാലന്‍ മരപ്പട്ടി വിട്ടുപോയി. രാജ്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും ചിഹ്നം സംരക്ഷിക്കാന്‍ നോക്കുന്നവരും തമ്മിലുള്ള വ്യത്യാസം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയണമെന്നും ഹസന്‍ പരിസഹിച്ചു.