അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയിൽ തുടരവേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറപ്പെടുവിച്ച ആദ്യ ഉത്തരവിനെ ചുറ്റിപറ്റി വിവാദങ്ങൾ കടുക്കുന്നതിനിടയിൽ വീണ്ടും അദ്ദേഹം സമാനമായ ഉത്തരവ് പുറത്തി. ആരോ​ഗ്യവകുപ്പിനാണ് ഇ.ഡി കസ്റ്റഡിയില്‍നിന്ന് അദ്ദേഹം രണ്ടാമത്തെ നിർദേശം നൽകിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിൽ എത്തുന്ന ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചുവെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയതായും എഎപി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിൻ്റെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ആശങ്കയുണ്ട്. താൻ ജയിലിലായതിനാൽ ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടരുതെന്നാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു.

ഇ.ഡി. കസ്റ്റഡിയിൽ തുടരവേ ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ച കെജ്‌രിവാൾ നിർദേശം നൽകിയത് വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു. ഉത്തരവ് എങ്ങനെ നൽകിയെന്നതിൽ ഇ.ഡി. അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മറ്റൊരു നിർദേശം കെജ്‌രിവാൾ ആരോഗ്യവകുപ്പിന് നൽകിയിരിക്കുന്നത്.

എന്നാൽ കെജ്‌രിവാൾ കസ്റ്റഡിയിലിരിക്കുന്ന മുറിയൽ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. കെജ്‌രിവാളിനെ ഇ.ഡി. കസ്റ്റഡിയിൽ വിടുമ്പോൾ പങ്കാളി സുനിത കെജ്‌രിവാളിനും പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാറിനും ദിവസേന വൈകുന്നേരം 6 നും 7നും ഇടയിൽ അരമണിക്കൂർ സന്ദർശിക്കാൻ അനുമതി നൽകിയിരുന്നു. കൂടാതെ കെജ്‌രിവാളിന്റെ വക്കീലിനും അരമണിക്കൂർ സന്ദർശിക്കാൻ അനുമതിയുണ്ട്. ഇത്തരത്തിൽ സന്ദർശന സമയത്താണോ കത്തിൽ ഒപ്പിട്ടു നൽകിയതെന്നും ഇ.ഡി അന്വേഷിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അതിനിടെ കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇന്നും പ്രതിഷേധിക്കുന്നുണ്ട്. പ്രതിഷേധിക്കാനെത്തിയ ചില നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.