നരേന്ദ്ര മോദി, അരവിന്ദ് കെജ്‌രിവാൾ | Photo: ANI, PTI
കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി (എഎപി). ചൊവ്വാഴ്ച എഎപിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതി വളയും. തിങ്കളാഴ്ച ഹോളി ആഘോഷങ്ങളും എഎപി ബഹിഷ്കരിച്ചിരുന്നു. കൂടാതെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ എഎപിയുടെ മാർച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ദേശീയ തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിന് അനുമതി നൽകിയിട്ടില്ലെന്നും ക്രമസമാധാനപാലനത്തിനായി പ്രധാനമന്ത്രി വസതിയിലും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിലും പോലീസിനെ വിന്യാസിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദേവേഷ് കുമാർ മഹ്‌ല വ്യക്തമാക്കി.
അതേസമയം, കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപി മെഗാ മാർച്ച് നടത്തും.
മദ്യനയക്കേസിൽ വ്യാഴാഴ്ച രാത്രി അറസ്റ്റിലായ കെജ്‌രിവാളിനെ കോടതി മാർച്ച് 28 വരെ ഇ.ഡി. കസ്റ്റഡിയിൽ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂർവം സമൻസ് അവഗണിച്ച കെജ്‌രിവാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമായിരുന്നു വ്യാഴാഴ്ച രാത്രി അദ്ദേഹത്തെ അറസ്റ്റുചെയ്തത്.
അതേസമയം, അറസ്റ്റ് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അടിയന്തര സിറ്റിങ് നടത്തി തന്നെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഹർജി അടുത്ത ബുധനാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
ഹോളി ആഘോഷിക്കാതെ എ.എ.പി.
ന്യൂഡല്‍ഹി: വിവാദ മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്ത പശ്ചാത്തലത്തില്‍ ഹോളി ആഘോഷിക്കാതെ ആം ആദ്മി പാര്‍ട്ടി. നിറങ്ങള്‍കൊണ്ടുള്ള ആഘോഷം വേണ്ടെന്നാണ് തീരുമാനിച്ചതെന്ന് മന്ത്രി അതിഷി പറഞ്ഞു.
തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തിന്റെ പ്രതീകമാണ് ഹോളി. തിന്മയ്ക്കും അനീതിക്കുമെതിരായ പാര്‍ട്ടിയുടെ പോരാട്ടം തുടരും. രാമന്‍ തന്നെ നിഗ്രഹിക്കുമെന്നറിഞ്ഞ രാവണനെപ്പോലെ മോദി കെജ്‌രിവാളിനെ ഭയക്കുകയാണ്. രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താതിരുന്ന ഇ.ഡി. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അറസ്റ്റിലേക്ക് കടന്നത് അതിനാലാണെന്നും അതിഷി ആരോപിച്ചു.
‘മോദിയുടെ ഏറ്റവും വലിയ പേടി കെജ്‌രിവാള്‍’ എന്നെഴുതിയ മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ മുഖചിത്രമാക്കിയുള്ള പ്രചാരണത്തിന് പാര്‍ട്ടി തിങ്കളാഴ്ച തുടക്കമിട്ടു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതി ഉപരോധിക്കും. മാര്‍ച്ചുചെയ്ത് നീങ്ങാനാണ് പദ്ധതിയെന്ന് നേതാക്കള്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് കെജ്‌രിവാളിനെ ഇ.ഡി. അറസ്റ്റുചെയ്തത്. അദ്ദേഹത്തെ 28 വരെ കോടതി ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
