ജെ.എൻ.യു. വിദ്യാർത്ഥി യൂണി/ൻ പ്രസിഡൻ്റ് ധനജ്ഞയ്, വൈസ് പ്രസിഡൻ്റ് അവ്ജിത് ഖോഷ് എന്നിവർ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം

ന്യൂഡല്‍ഹി : യൂണിയന്‍ തിരഞ്ഞടുപ്പില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ വിജയം കൊയ്ത ജെ.എന്‍ യുവില്‍ 27 വര്‍ഷത്തിനു ശേഷം ഒരു ദലിത് പ്രസിഡന്റ്. ബിഹാര്‍ സ്വദേശിയായ ധനജ്ഞയ് കുമാറാണ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

നാലു വര്‍ഷത്തെ ഇടവേളക്കു ശേഷം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട നാലു സ്ഥാനങ്ങളിലേക്കടക്കം 19 സീറ്റുകളിലേക്കാണ്‌ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി യെ പരാജയപ്പെടുത്തി ഇടതു സഖ്യം വിജയം നേടിയത്‌.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാലു പ്രധാന സ്ഥാനങ്ങളും എസ്.എഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, ഡി.എസ്.എഫ് എന്നിവര്‍ ചേര്‍ന്ന ഇടതു സഖ്യം പിടിച്ചു.

എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ധനജ്ഞയ് എ.ബി.വി.പി സ്ഥാനാര്‍ത്ഥി ഉമേശ് സി അജ്മേറയെ 927 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോല്‍പിച്ചത്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ളയാളെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എ.ബി.വി.പി.യും, ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ് അസ്സോസിയേഷനും (ബി.എ.പി.എസ്.എ) ചേര്‍ന്ന് മത്സരിപ്പിച്ചത്.

ജെ എന്‍ യുവിലെ സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്റ് ഏസ്ത്തറ്റിക്സ് വിഭാഗത്തില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് ധനജ്ഞയ്. ജെ എന്‍ യു വില്‍ 1996-97 ലാണ് ആദ്യമായി ദലിത് വിദ്യാര്‍ത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പട്ടത്. എസ്.എഫ്.ഐ സ്ഥാനാര്‍ഥിയായ ബട്ടി ലാല്‍ ബൈര്‍വയാണ് അന്ന് വിജയിച്ചത്.

വിദ്വേഷവും അക്രമവും നിരാകരിച്ചുകൊണ്ടുള്ളവിദ്യാര്‍ത്ഥികളുടെ തീര്‍പ്പാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് ധനജ്ഞയ് പ്രതികരിച്ചു.73% പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാണിത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ഇടതുസംഘടനയുടെ പത്രിക എബിവിപിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് തള്ളി. ഇതേ തുടര്‍ന്ന് ബി.എ.പി.എസ്.എ സ്ഥാനാര്‍ത്ഥി പ്രിയാന്‍ഷി ആര്യയെ ഇടതുസംഘടനകള്‍ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിന്തുണക്കുകയായിരുന്നു. അവരും ജയിച്ചു.