Photo | AP

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത ഓവറില്‍ 161 റണ്‍സ് നേടാനേ ആയുള്ളൂ. രണ്ടുവീതം വിക്കറ്റുകള്‍ നേടിയ അസ്മത്തുള്ള ഒമര്‍സായ്, ഉമേഷ് യാദവ്, സ്‌പൈന്‍സര്‍ ജോണ്‍സണ്‍, മോഹിത് ശര്‍മ എന്നിവരാണ് ഗുജറാത്തിന് ജയമൊരുക്കിയത്. സ്‌കോര്‍: ഗുജറാത്ത്- 168/6 (20 ഓവര്‍). മുംബൈ- 161/9 (20 ഓവര്‍).

നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് ഗുജറാത്ത് നേടിയത്. നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഗുജറാത്തിനെ വലിയ സ്‌കോറില്ലാതെ നിര്‍ത്തിയത്. നാലാം ഓവറില്‍ വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. ആദ്യ ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുംറ, സാഹയുടെ കുറ്റിയിളക്കുകയായിരുന്നു. 15 പന്തില്‍ 19 റണ്‍സാണ് സാഹ നേടിയത്. പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പിയൂഷ് ചൗള പറഞ്ഞയച്ചു. 22 പന്തില്‍ 31 റണ്‍സാണ് ശുഭ്മാന്റെ സമ്പാദ്യം. 11 പന്തില്‍ 17 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായ്‌യെ തിലക് വര്‍മയുടെ കൈകളിലേക്ക് നല്‍കി ജെറാള്‍ഡ് കോട്ട്‌സി മടക്കിയയച്ചു.

39 പന്തില്‍ 45 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്‌കോറര്‍. ബുംറയുടെ പന്തില്‍ തിലക് വര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് സുദര്‍ശന്റെ മടക്കം. ഡേവിഡ് മില്ലറെയും (12) ബുംറ തന്നെയാണ് പറഞ്ഞയച്ചത്. രാഹുല്‍ തെവാട്ടിയ (22) ജെറാള്‍ഡ് കോട്ട്‌സിയുടെ പന്തില്‍ നാമന്‍ ധിറിന് ക്യാച്ച് നല്‍കി മടങ്ങി. മുംബൈക്കുവേണ്ടി ജെറാള്‍ഡ് കോട്ട്‌സി രണ്ടും പിയൂഷ് ചൗള ഒന്നും വിക്കറ്റ് നേടി.

മുംബൈയുടെ മറുപടി ബാറ്റിങ് തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ ടീം സ്‌കോര്‍ ചലിക്കുന്നതിനു മുന്നേതന്നെ ഇഷാന്‍ കിഷനെ (പൂജ്യം) മുംബൈക്ക് നഷ്ടമായി. രോഹിത് ശര്‍മയും (43) ദെവാല്‍ ബ്രേവിസും (46) ആണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍മാര്‍. തിലക് വര്‍മ (25), നമാന്‍ ധിര്‍ (20), ടിം ഡേവിഡ് (11), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (11), ജെറാള്‍ഡ് കോട്‌സീ (1), ഷംസ് മുലാനി (1), പിയൂഷ് ചൗള (പൂജ്യം), ജസ്പ്രീത് ബുംറ (1) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.