കൊല്ലപ്പെട്ട സാറാമ്മ. സാറാമ്മയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. Photo: Special Arrangement
കോതമംഗലം(എറണാകുളം): കോതമംഗലം കള്ളാട് വീട്ടമ്മയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചെങ്ങമനാട്ട് ഏലിയാസിൻ്റ ഭാര്യ സാറാമ്മ(72)യാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നും 3.30-നും ഇടയിലാണ് കൃത്യം നടന്നത് എന്നാണ് കരുതുന്നത്. സംഭവസമയം സാറാമ്മ വീട്ടിൽ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ ആദ്യം കണ്ടത്.
ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം. തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സാറാമ്മ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോതമംഗലം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.പ്രദേശത്ത് ഈ രീതിയിലുള്ള സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടില്ലെന്നും കൃത്യമായ അന്വേഷണം ഉറപ്പാക്കുമെന്നും സ്ഥലത്തെത്തിയ ആന്റണി ജോൺ എം.എൽ.എ. പറഞ്ഞു.
