ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സദാനന്ദ തനാവ്‌ഡെയും പല്ലവി ഡെംപോയെ അനുമോദിക്കുന്നു | Photo: Facebook/ Dr. Pramod Sawant
പനജി: ഗോവയില്‍ ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് ബി.ജെ.പി. സൗത്ത് ഗോവ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന പല്ലവി ഡെംപോ ബി.ജെ.പിയുടെ സംസ്ഥാനത്തെ ആദ്യ വനിതാ ലോക്‌സഭാ സ്ഥാനാര്‍ഥിയാണ്. ഡെംപോ ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പല്ലവി.
ഡെംപോ ഗ്രൂപ്പിന്റെ മാധ്യമ, റിയല്‍ എസ്റ്റേറ്റ് വിഭാഗമാണ് പല്ലവി കൈകാര്യംചെയ്യുന്നത്. രസതന്ത്രത്തില്‍ ബിരുദവും പൂണെ എം.ഐ.ടിയില്‍നിന്ന് എം.ബി.എയുമുള്ള പല്ലവി വിദ്യാഭ്യാസമേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഗോവ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തലവനാണ് പല്ലവിയുടെ പങ്കാളി ശ്രീനിവാസ് ഡെംപോ.
നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് സൗത്ത് ഗോവ. ഫ്രാന്‍സിസ്‌കോ സാര്‍ഡിന്‍ഹയാണ് ഇവിടെ എം.പി. നേരത്തെ മുര്‍മുഗാവ് എന്നറിയപ്പെട്ടിരുന്ന മണ്ഡലത്തില്‍ 1962 ശേഷം രണ്ടുതവണ മാത്രമേ ബി.ജെ.പിക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ. 20 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈ സീറ്റില്‍ 1999-ലും 2014-ലും മാത്രമാണ് ബി.ജെ.പി. വിജയിച്ചത്.
