പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന വിവാദ പ്രസ്താവന നടത്തിയ കർണാടകയിലെ എംപിക്ക് സീറ്റ് നിഷേധിച്ച് ബി.ജെ.പി. ഉത്തര കന്നഡയിൽനിന്ന് ആറ് തവണ എംപിയായ അനന്ത്കുമാർ ഹെഗ്‌ഡെയ്ക്ക് ആണ് ഇത്തവ സീറ്റ് നിഷേധിച്ചത്. അടുത്തിട അനന്ത്കുമാർ ഹെഗ്ഡെ നടത്തിയ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയതാണ് സീറ്റ് നിഷേധിക്കപ്പെടാൻ കാരണമെന്നാണ് റിപ്പോർട്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്ന് ഹെഗ്‌ഡെ ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. കോൺഗ്രസ് ഭരണകാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതിന് ബി.ജെ.പി.ക്ക് ഇപ്പോഴുള്ള ഭൂരിപക്ഷം പോരാ, ഇതിനായി രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം വേണമെന്നും രാജ്യത്തെ മൂന്നിൽരണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി. ജയിക്കണമെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു.

പ്രസം​ഗം വിവാദമായതോടെ രാജ്യവ്യാപകമായി ഹെഗ്‌ഡെക്കെതിരെയും ബിജെപിക്കെതിരെയും പ്രതിഷേധം ശക്തമായി. തുടർന്ന് അനന്ത്കുമാർ ഹെഗ്‌ഡെയെ തള്ളി ബി.ജെ.പി. രംഗത്തെത്തി. ഹെഗ്‌ഡെയുടേത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും ബി.ജെ.പി. വിശദീകരിച്ചു. ഇതിനുപിന്നാലെയാണ് ഹെഗ്‌ഡെയ്ക്ക് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത്.

കർണാടക നിയമസഭാ സ്പീക്കറും സംസ്ഥാന മന്ത്രിയുമായിരുന്ന വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി ഹെഗ്‌ഡെക്ക് പകരം മണ്ഡലത്തിൽനിന്ന് ജനവിധി തേടും. വിദ്വേഷ പ്രസംഗങ്ങളും വിവാദ പരാമർശങ്ങളും നടത്തി കുപ്രസിദ്ധി നേടിയ നേതാക്കളെ ഒഴിവാക്കിയുള്ള സ്ഥാനാർഥി പട്ടികയാണ് ബി.ജെ.പി. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ചത്. ഇത്തരം വിവാദ പ്രസ്താവനകൾ നടത്താറുള്ള പ്ര​ഗ്യസിങ് താക്കൂർ, രമേശ് ബിധുരി, പർവേഷ് സാഹിബ് സിങ് വർമ്മ എന്നിവർക്കും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു..