അനന്തു, കരിങ്കല്ലുമായെത്തിയ ലോറി
തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പർ ലോറിയിൽനിന്ന് കല്ല് തെറിച്ചുവീണ് യുവാവ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുമെന്ന് അദാനി ഗ്രൂപ്പ്. അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നൽകുമെന്നാണ് കുടുംബത്തെ നേരില്‍ക്കണ്ട് അവര്‍ അറിയിച്ചത്. മുൻപ് ടിപ്പർ അപകടത്തിൽ പരുക്കേറ്റ് കാല് നഷ്ടമായ സന്ധ്യാ റാണിക്കും ധനസഹായം നൽകും.
കുടുംബത്തിന് ധനസഹായം നൽകണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർവകക്ഷി യോഗത്തിൽ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് ധനസഹായം നൽകാൻ സന്നദ്ധത അറിയിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിഡിഎസ് വിദ്യാർഥിയായിരുന്ന അനന്തു (24) ടിപ്പര്‍ ലോറിയില്‍നിന്ന് കല്ലുതെറിച്ച് ദേഹത്ത് വീണ് മരണപ്പെട്ടത്. രാവിലെ സ്കൂട്ടറിൽ കോളേജിലേക്കു പോകുമ്പോഴായിരുന്നു അപകടം. വീട്ടിൽ നിന്നും ഒരുകിലോമീറ്റർ അകലെ മുക്കോല ജങ്ഷന് സമീപം ടിപ്പർ ലോറിയിൽ നിന്ന് കല്ലുതെറിച്ച് ദേഹത്ത് വീഴുകയായിരുന്നു. ടിപ്പറിൽ കയറ്റാവുന്നതിലും അധികം കല്ലുണ്ടായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുമാസം മുമ്പാണ് വിഴിഞ്ഞം തുറമുഖ ആവശ്യത്തിന് കല്ലുമായി പോയ ടിപ്പർ മൂലം അപകടത്തിൽ പെട്ട് സന്ധ്യയുടെ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായത്.
