മലപ്പുറത്ത് വേനൽമഴയ്ക്ക് മുൻപ് ആകാശം മേഘാവൃതമായപ്പോൾ, ഫയൽ ചിത്രം

2020 മാര്‍ച്ച് 1 മുതല്‍ 21 വരെ 23.5 മില്ലിമീറ്റര്‍ മഴലഭിച്ച സ്ഥാനത്ത് 2024ൽ പെയ്തത് 1.8 മില്ലിമീറ്റര്‍

തിരുവനന്തപുരം: കേരളത്തിലെ വേനല്‍മഴ അഞ്ചുവര്‍ഷക്കാലയളവിലെ ഏറ്റവും താഴ്ന്ന നിലയില്‍. കാലാവസ്ഥാ വിദഗ്ധനായ രാജീവന്‍ എരിക്കുളമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മാര്‍ച്ച് 1 മുതലാണ് വേനല്‍മഴയുടെ തോത് രേഖപ്പെടുത്തി തുടങ്ങുക. നിലവിലെ കണക്കുകള്‍ പ്രകാരം ഇതുവരെ സംസ്ഥാനത്താകെ ലഭിച്ചത് 1.8 മില്ലിമീറ്റര്‍ മഴയാണെന്ന് രാജീവന്‍ എരിക്കുളം പറയുന്നു. “സാധാരണയായി മാര്‍ച്ച് മാസങ്ങളില്‍ 22.8 മില്ലിമീറ്റര്‍ വേനല്‍മഴയാണ് ലഭിക്കാറുളളത്. 2020 മാര്‍ച്ച് 1 മുതല്‍ 21 വരെ 23.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 2022-ല്‍ ഇത് 21.9 മില്ലിമീറ്ററായി കുറയുകയും തൊട്ടടുത്ത വര്‍ഷം 1.6 മില്ലിമീറ്ററെന്ന തോതിലേക്ക് കുത്തനെ ഇടിയുകയും ചെയ്തു. 2024-ല്‍ ഇത് 1.8 മില്ലിമീറ്റര്‍ എന്ന അളവിലുമെത്തി”, രാജീവന്‍ പറയുന്നു.

തെക്കന്‍ കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ കാലവര്‍ഷം ഏറെ ലഭിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. എന്നാൽ വേനല്‍മഴ കൂടുതലായും തെക്കന്‍ കേരളത്തിലാണ് ലഭിക്കാറുള്ളത്. വേനല്‍മഴ കൂടുതലായും കിട്ടിയിരുന്ന പത്തനംതിട്ട, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ പോലും മാര്‍ച്ചില്‍ വേനല്‍മഴ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പത്തനംതിട്ട ജില്ലയിലാണ് മാര്‍ച്ചില്‍ സാധാരണയായി ഏറ്റവുമധികം മഴ കിട്ടാറുള്ളത്. മാര്‍ച്ചില്‍ 69 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടതാണ് എന്നാൽ അതിന്റെ പകുതി പോലും മഴ ലഭിച്ചിട്ടില്ല.. കൊല്ലത്ത് മാര്‍ച്ച് മാസം ലഭിച്ചത് 55 മില്ലിമീറ്ററാണ്. കോട്ടയം ജില്ലയില്‍ 54.9 മില്ലിമീറ്റർ മഴയും കിട്ടാറുണ്ട്. വടക്കന്‍ ജില്ലയായ കോഴിക്കോടില്‍ ഇതേമാസം 18 മില്ലിമീറ്ററാണ് സാധാരണയായി കിട്ടാറുള്ളത്. 14.5 മില്ലിമീറ്റര്‍ കണ്ണൂരിലും കാസര്‍കോട് 16 മില്ലിമീറ്ററുമാണ് സാധാരണ മാര്‍ച്ചില്‍ കിട്ടാറുള്ളത്.

മാർച്ച് മാസം 30-35 മില്ലിമീറ്ററോളം ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് ഈ വർഷം സംസ്ഥാനത്താകെ ലഭിച്ചത് രണ്ട് മില്ലിമീറ്ററിൽ താഴെ മാത്രമാണ്.

ഏപ്രില്‍ മാസത്തിൽ വേനൽമഴയുടെ വിഷയത്തിൽ സ്ഥിതി മെച്ചപ്പെടാറുണ്ട്. ഇത്തവണയും ഏപ്രിലില്‍ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷ. ഈ പ്രതീക്ഷയിലാണ് നിലവില്‍ കാലാവസ്ഥാ വിദഗ്ധര്‍. 105 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്താകെസാധാരണയായി ഏപ്രിൽ മാസമുണ്ടാകുക. മേയ് മാസത്തില്‍ 219 മില്ലിമീറ്റര്‍ എന്ന നിലയിൽ ഈ തോതിൽ വര്‍ധനവുണ്ടാകും. മണ്‍സൂണ്‍ അടുക്കുന്നതാണ് മഴയുടെ തോത് മേയ് മാസത്തിൽ കൂടാനുള്ള കാരണം. എല്‍ നിനോ പ്രതിഭാസമുണ്ടാകുമ്പോള്‍ ചൂട് കൂടുതലായി അനുഭവപ്പെടും. നിലവില്‍ ചൂട് കൂടുന്നതിനുളള പ്രധാന കാരണങ്ങളിലൊന്നാണ് എല്‍ നിനോ. ഇതും വേനല്‍മഴയുടെ വരവിനെ ബാധിച്ചു. അടുത്ത ദിവസങ്ങളില്‍ വടക്കന്‍ കേരളിത്തില്‍ ഉള്‍പ്പെടെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.