ആർ.എൻ. രവി, കെ പൊന്മുടി | Photo: PTI, ANI

ന്യൂഡല്‍ഹി: ഡി.എം.കെ. നേതാവ് കെ. പൊന്‍മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി. അറ്റോണി ജനറലാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ താക്കീത് ലഭിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ അറ്റോണി ജനറല്‍ മുഖേനെ കോടതിയില്‍ നിലപാട് അറിയിച്ചത്. കോടതിയുടെ നിര്‍ദേശം ഗവര്‍ണര്‍ ഒരിക്കലും അവഗണിക്കില്ലെന്നും അറ്റോണി ജനറല്‍ വ്യക്തമാക്കി. കെ.പൊന്‍മുടിയുടെ സത്യപ്രതിജ്ഞ ഇന്നുച്ചയ്ക്ക് ശേഷം മൂന്നരയ്ക്ക് രാജ്ഭവനില്‍ നടക്കും.

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍, ശിക്ഷ മാര്‍ച്ച് 11-ന് സുപ്രീംകോടതി സ്റ്റേചെയ്തതോടെ പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഗവര്‍ണര്‍ എന്താണ് ചെയ്യുന്നതെന്നും സുപ്രീംകോടതിയെയാണ് അദ്ദേഹം എതിര്‍ക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഗവര്‍ണര്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ വെള്ളിയാഴ്ച തങ്ങള്‍ക്ക് ഉത്തരവിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പുനല്‍കിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത്. ശിക്ഷ സ്റ്റേചെയ്യപ്പെട്ടശേഷം മന്ത്രിയാക്കുന്നത് എങ്ങനെയാണ് ഭരണഘടനാധാര്‍മികതയ്ക്ക് എതിരാകുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

അനധികൃത സ്വത്തുകേസില്‍ പൊന്‍മുടിക്കും ഭാര്യ വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതിയാണ് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ പൊന്‍മുടിയെ എം.എല്‍.എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും മന്ത്രിപദവി നഷ്ടപ്പെടുകയുംചെയ്തു. ഇതിനെതിരേ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് കഴിഞ്ഞ 11-നാണ് ഹൈക്കോടതിവിധി സ്റ്റേചെയ്യാന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. തുടര്‍ന്ന്, പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ നിയമസഭാ സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശയും നല്‍കി. എന്നാല്‍, മറുപടിനല്‍കാതെ ഗവര്‍ണര്‍ നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിക്കു തിരിച്ചു. ശനിയാഴ്ച തിരിച്ചെത്തിയശേഷമാണ് പൊന്‍മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള വിസമ്മതമറിയിച്ചത്. ശിക്ഷ നടപ്പാക്കുന്നതുമാത്രമാണ് സുപ്രീംകോടതി തടഞ്ഞതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി.