പിണറായി വിജയൻ

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ആരോപണവിധേയരായ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എ.സി. മൊയ്തീൻ എം.എൽ.എ, തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്കിന്റെ വൈസ് ചെയർമാനുമായ എം.കെ. കണ്ണൻ എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച്ച.

സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഓഫീസിൽവെച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രി മൂന്നുപേരേയും കണ്ടത്. അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ കേരളത്തിലടക്കം ഇഡി പിടിമുറുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം എന്നാണ് സൂചന.

സിപിഎം നേതാവ് പി.കെ ബിജുവും ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതുസാഹചര്യവും നേരിടാൻ തയ്യാറായിരിക്കണം എന്നതടക്കമുള്ള നിർദേശങ്ങൾ മുഖ്യമന്ത്രി നേതാക്കൾക്കു നൽകിയെന്നാണ് വിവരം. അടിയന്തര കൂടിക്കാഴ്ചയ്ക്കായി മുഖ്യമന്ത്രി എത്തുന്നുവെന്ന അറിയിപ്പ് വെള്ളിയാഴ്ച രാവിലെയാണ് നേതാക്കൾക്കു ലഭിച്ചത്. തൃശൂരിൽ മുഖ്യമന്ത്രിയ്ക്ക് മറ്റുപരിപാടികളൊന്നും വെള്ളിയാഴ്ച ഉണ്ടായിരുന്നില്ല.