പ്രതീകാത്മക ചിത്രം

മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതും ഉയര്‍ന്ന ആദായ സാധ്യതയുമാണ് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിച്ചതെന്നാണ് നിരീക്ഷണം.

മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം ബാങ്ക് നിക്ഷേപത്തിന്റെ 27 ശതമാനമായി. ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. എട്ട് വര്‍ഷം കൊണ്ട് ഈ അനുപാതം ഇരട്ടിയായി. പത്ത് വര്‍ഷം മുമ്പ് 2014 മാര്‍ച്ചില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 10.7 ശതമാനം മാത്രമായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ അറ്റ ആസ്തി മൂല്യം.

2023 ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തി 54.54 ലക്ഷം കോടി രൂപയാണ്. ഈ കാലയളവിലെ ബാങ്ക് നിക്ഷേപമാകട്ടെ 202 ലക്ഷം കോടി രൂപയുമാണ്.

മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചതും ഉയര്‍ന്ന ആദായ സാധ്യതയുമാണ് നിക്ഷേപകരെ വന്‍തോതില്‍ ആകര്‍ഷിച്ചതെന്നാണ് നിരീക്ഷണം. അതേസമയം, അറ്റ ആസ്തി-ജിഡിപി അനുപാതം കണക്കിലെടുക്കുമ്പോള്‍ ഇനിയും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഏറെ ദൂരം പിന്നിടാനുണ്ട്. വരുംവര്‍ഷങ്ങളില്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍.

ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളോടൊപ്പം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകള്‍ക്കും ഈ കാലയളവില്‍ ജനപ്രീതിയാര്‍ജിക്കാനായി. പൂര്‍ണമായും ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകള്‍, അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍, ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍, മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ എന്നിവ ഉള്‍പ്പടെയുള്ളവയുടെ മൊത്തം ആസ്തി ബാങ്ക് നിക്ഷേപത്തിന്റെ 14 ശതമാനമാണ്. അതായത് ഇക്വിറ്റി ഫണ്ടുകളിലെ മൊത്തം നിക്ഷേപം 29 ലക്ഷം കോടി രൂപയാണെന്ന് ചുരുക്കം.

ഓവര്‍നൈറ്റ് ഫണ്ടുകള്‍, ല്വിക്വിഡ് ഫണ്ടുകള്‍ എന്നിവയുടെ ആസ്തി മാറ്റി നിര്‍ത്തിയാല്‍, ബാങ്ക് നിക്ഷേപത്തിന് സമാനമായ ഡെറ്റ് ഫണ്ടുകളിലെ ആസ്തി അനുപാതം നാല് ശതമാനം മാത്രമാണ്. ഡെറ്റ് ഫണ്ടുകളിലെ നികുതി ആനുകൂല്യം(ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ്) ഒഴിവാക്കിയതോടെ വന്‍കിട നിക്ഷേപകരിലേറെപ്പേരും പിഎംഎസ് പോലുള്ള പദ്ധതികളിലേക്ക് മാറി. റീട്ടെയില്‍ നിക്ഷേപകരാകട്ടെ ഹൈബ്രിഡ് ഫണ്ടുകളുമാണ് ഇതിന് ബദലായി തിരഞ്ഞെടുത്തത്.