Photo: http://www.agnikul.in

ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുല്‍ കോസ്‌മോസ് വെള്ളിയാഴ്ച നടത്താനിരുന്ന റോക്കറ്റ് വിക്ഷേപണ പരീക്ഷണം മാറ്റിവെച്ചു. അഗ്‌നികുല്‍ തദ്ദേശീയമായി വികസിപ്പിച്ച ‘അഗ്‌നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍’ റോക്കറ്റിന്റെ പരീക്ഷണമാണ് മാറ്റിവെച്ചത്. കഴിഞ്ഞ ദിവസം നടത്തിയ കൗണ്ട് ഡൗണ്‍ റിഹേഴ്‌സലുകള്‍ അടിസ്ഥാനമാക്കിയുള്ള ചില വിലയിരുത്തലുകളെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചതെന്ന് കമ്പനി അറിയിച്ചു. പുതിയ തിയ്യതിയും സമയവും പിന്നീട് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.

പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്‌നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. വെറും രണ്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വിക്ഷേപണ ദൗത്യമാണ് കമ്പനി ആസൂത്രണം ചെയ്തിരുന്നത്. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്‌നിലെറ്റ് എഞ്ചിന്റെ പരീക്ഷണമാണ് ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സബ്-കൂള്‍ഡ് ലിക്വിഡ് ഒക്സിജന്‍ അടിസ്ഥാനമാക്കിയുള്ള പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആണ് ഇത്.

6.2 മീറ്റര്‍ ഉയരമാണ് റോക്കറ്റിന്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ എഥര്‍നെറ്റ് അധിഷ്ഠിത ഏവിയോമിക് ആര്‍കിടെക്ചറും പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോപൈലറ്റ് സോഫ്റ്റ് വെയറും ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മിതി. സബ് കൂള്‍ഡ് ലിക്വിഡ് ഓക്‌സിജനും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലും ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റില്‍ നാല് കാര്‍ബണ്‍ കോമ്പോസിറ്റ് ഫിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ വിക്ഷേപണത്തറയായ എഎല്‍പി-01 ലോഞ്ച് പാഡാണ് വിക്ഷേപണത്തിനായി ഒരുക്കിയിരുന്നത്.