സുപ്രീംകോടതി| ഫോട്ടോ: എ.എൻ.ഐ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കാന്‍ സമയം നല്‍കി സുപ്രീംകോടതി. മൂന്നാഴ്ചയക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഇടക്കാല സ്‌റ്റേ അനുവദിക്കാന്‍ കോടതി തയ്യാറായില്ല.

ഏപ്രില്‍ ഒമ്പതിന്‌ കേസ് വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, അസം സ്റ്റുഡന്റ് യൂണിയന്‍, കേരള സര്‍ക്കാര്‍, അസദുദ്ദീന്‍ ഒവൈസി തുടങ്ങിയവരടക്കം നല്‍കിയ 237 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കായി പ്രത്യേക നോഡല്‍ അഭിഭാഷകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ബെഞ്ച് ഇറക്കി. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം കേന്ദ്ര സര്‍ക്കാര്‍ തേടിയെങ്കിലും മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. പൗരത്വ ഭേദഗതി നിയമം ഒരാളുടേയും പൗരത്വം എടുത്ത് കളയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു.