photo: Farid Khan/twitter.com

കറാച്ചി: അടുത്തിടെയായി വ്യാപകമായ വിമര്‍ശനങ്ങളാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ(പി.എസ്.എല്‍.) കാണികളുടെ കുറഞ്ഞ പങ്കാളിത്തത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നത്. അതിനിടെ തിങ്കളാഴ്ച നടന്ന പി.എസ്.എല്‍. ഫൈനലിലും സമാനമായിരുന്നു സ്ഥിതി. സ്റ്റേഡിയത്തിലെ ഒട്ടുമിക്ക സീറ്റുകളും കാലിയായിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഇത്രയും കുറവ് ആളുകള്‍ ഫൈനല്‍ മത്സരം കണ്ടിട്ടുണ്ടാകില്ലെന്നാണ് പലരും വിലയിരുത്തുന്നത്.

തിങ്കളാഴ്ചയാണ് പി.എസ്.എല്‍. ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഇസ്ലാമബാദ് യുണൈറ്റഡും ഏറ്റുമുട്ടിയത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഗാലറിയില്‍ ഭൂരിഭാഗം സീറ്റുകളും കാലിയായിരുന്നു. സ്‌റ്റേഡിയത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആരാധകരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടു. ടൂര്‍ണമെന്റിലെ ഈ കുറഞ്ഞ ജനപങ്കാളിത്തത്തിലുള്ള നിരാശയും ആരാധകര്‍ മറച്ചുവെച്ചില്ല. ചിലര്‍ വനിതാ പ്രീമിയര്‍ ലീഗുമായാണ് താരതമ്യം ചെയ്തത്.

നേരത്തേ പ്ലേഓഫിലും സ്റ്റേഡിയത്തിലെ സീറ്റുകള്‍ ഒട്ടമിക്കവയും കാലിയായിരുന്നു. കറാച്ചിയില്‍ ആരാധകരുടെ ഈ ആള്‍ക്കൂട്ടമില്ലാത്തത് തന്നെ ലജ്ജിപ്പിച്ചുവെന്നാണ് മുന്‍ പാകിസ്താന്‍ നായകന്‍ വസീം അക്രം അഭിപ്രായപ്പെട്ടത്.

അതേസമയം ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ പരാജയപ്പെടുത്തി ഇസ്ലാമാബാദ് യുണൈറ്റഡാണ് പി.എസ്.എല്‍ കിരീടം നേടിയത്. രണ്ട് വിക്കറ്റിനാണ് ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഇസ്ലാമാബാദ് യുണൈറ്റഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇത് മറികടന്നു.