Hardik Pandya Photo:PTI

വാംഖഡെ; മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും അദ്ദേഹം എന്നും എന്നെ ചേര്‍ത്തുപിടിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഐപിഎല്‍ പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. മാര്‍ച്ച് 22-നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.

‘രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിന്റെ നായകനാണ്. അത് എന്നെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് കീഴില്‍ ഈ ടീം നേടിയതൊക്കെയാണ് ഞാന്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഞാന്‍ എന്റെ കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചത്. എന്നും എന്നെ ചേര്‍ത്തിപിടിക്കുമെന്ന് എനിക്കറിയാം.’- ഹാര്‍ദിക് പറഞ്ഞു.

ഈ സീസണില്‍ മുംബൈയ്ക്കായി പന്തെറിയുമെന്നും നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ മാറ്റിയതിലുള്ള ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്നും ഹാര്‍ദിക് പറഞ്ഞു.

‘മുംബൈയ്ക്കായി പന്തെറിയും. ഞാന്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നു. എനിക്ക് ഇനി എന്ത് ചെയ്യാനാകുമെന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.’- ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു. രോഹിത് യാത്രയിലായതിനാല്‍ ദീര്‍ഘമായി സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ടീമില്‍ ചേരുമ്പോള്‍ അദ്ദേഹവുമായി സംസാരിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു.

2013-മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ടീമിനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലാണ് രോഹിത്തിന് കീഴില്‍ ടീം ഐപിഎല്‍ ചാമ്പ്യന്മാരായത്. മുംബൈ ടീമിനൊപ്പം നാല് തവണ ഐപിഎല്‍ കിരീടം നേടിയ ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിനായി 2022-ലും കിരീടം നേടി. 2022, 2023 സീസണുകളില്‍ ഗുജറാത്തിനായി 31 മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക് 833 റണ്‍സും 11 വിക്കറ്റുകളും നേടി. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലും ഹാര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് ഫൈനലിലെത്തിയിരുന്നു. 2022-ല്‍ ചാമ്പ്യന്‍മാരുമായി.