മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യാസഖ്യം നടത്തിയ സമ്മേളനത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ, പി.ഡി.പി. അധ്യക്ഷ മെഹ്ബൂബ മുഫ്തി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവർ.

രാഹുല്‍ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പരിസമാപ്തി കുറിച്ചാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. വഞ്ചിത് ബഹുജന്‍ അഘാഡി( വി.ബി.എ) നേതാവ് പ്രകാശ് അംബേദ്കര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി.

മുംബൈ : ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്ക് വേദിയായ ദാദറിലെ ശിവജിപാര്‍ക്കില്‍ ജനസാഗരത്തെ സാക്ഷിയാക്കി ഇന്ത്യ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ‘ഇന്ത്യ’ സഖ്യത്തിന്റെ നേതാക്കള്‍ ഒരുവേദിയില്‍ അണിനിരന്ന ആദ്യസമ്മേളനമായിരുന്നു മുംബൈയിലേത്.

രാഹുല്‍ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പരിസമാപ്തി കുറിച്ചാണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. വഞ്ചിത് ബഹുജന്‍ അഘാഡി( വി.ബി.എ) നേതാവ് പ്രകാശ് അംബേദ്കര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തതോടെ അദ്ദേഹത്തിന്റെ പാര്‍ട്ടിയും ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി.

തമിഴ്‌നാട് മുഖ്യമന്ത്രി എം.െക. സ്റ്റാലിന്‍, ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ ശരദ്പവാര്‍, ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍, സി.പി.ഐ. (എം.എല്‍)ന്റെ ജി.എസ്. ദീപങ്കര്‍ ഭട്ടാചാര്യ, ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ്, വി.സി.കെ. നേതാവ് തിരുമാവളവന്‍ തുടങ്ങി നേതാക്കളുടെ നിര സമ്മേളനത്തിനെത്തി.

ഇലക്ടറല്‍ബോണ്ട് ബി.ജെ.പി.യുടെ അഴിമതിയായിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ആരോപിച്ചു. ഇന്ത്യസഖ്യം കേന്ദ്രത്തില്‍ മതേതര ഫെഡറല്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 10 വര്‍ഷം ചെയ്തിട്ടുള്ള രണ്ടുകാര്യങ്ങള്‍ തുടര്‍ച്ചയായ വിദേശപര്യടനവും വ്യാജപ്രചാരണവും മാത്രമായിരുന്നു. ബി.ജെ.പി. വിഭജിക്കുന്ന ഇന്ത്യന്‍ മനസ്സുകളെ ഒന്നിപ്പിക്കാനാണ് രാഹുല്‍ നടത്തിയ യാത്രയെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഏകാധിപത്യത്തെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒന്നിക്കണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഗാന്ധിജി ആഹ്വനംചെയ്ത ക്വിറ്റ് ഇന്ത്യസമരത്തിന്റെ തുടക്കം മുംബൈയില്‍ നിന്നായിരുന്നെങ്കില്‍ ഈ സമ്മേളനം ബി.ജെ.പി.യെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള തുടക്കമാണെന്ന് ശരദ് പവാര്‍ പറഞ്ഞു. പൗരത്വ നിയമഭേദഗതി ഉള്‍പ്പെടെയുള്ള നിയമനിര്‍മാണങ്ങള്‍ രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ഫാറൂഖ് അബ്ദുള്ളയും പ്രകാശ് അംബേദ്കറും കുറ്റപ്പെടുത്തി.