ഡൊണാൾഡ് ജെ. ട്രംപ് | Photo: AFP

വാഷിങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായിരിക്കും നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരം ഉറപ്പിച്ച ശേഷം ഒഹിയോയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ ട്രംപിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമല്ല. മെക്‌സിക്കോയില്‍ കാര്‍ നിര്‍മാണം നടത്തി അമേരിക്കയില്‍ വില്‍ക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമര്‍ശിച്ചതിനുപിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചില്‍ പ്രയോഗം.

രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ രക്തച്ചൊരിച്ചിലായിരിക്കും ഏറ്റവും കുറഞ്ഞത് നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. പക്ഷെ അവര്‍ ആ കാറുകള്‍ വില്‍ക്കില്ലെന്നും -ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജോ ബൈഡന്‍ വളരെ മോശം പ്രസിഡന്റാണെന്നും അദ്ദേഹം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകര്‍ത്തെന്നും ട്രംപ് വിമര്‍ശിച്ചു.