Photo: PTI

ന്യൂഡല്‍ഹി: ഐ.പി.എല്‍. 17-ാം സീസണിന്റെ രണ്ടാംപാദ മത്സരങ്ങള്‍ വിദേശത്തേക്കു മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ. ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ക്രിസ്ബസിന് നല്‍കിയ അഭിമുഖത്തില്‍ ഷാ വ്യക്തമാക്കി. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം.

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐ.പി.എല്‍. രണ്ടാംപാദ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്തിയേക്കുമെന്നും ഇതിന്റെ സാധ്യതകള്‍ ആരായാന്‍ ഏതാനും ഉദ്യോഗസ്ഥരെ ബി.സി.സി.ഐ. യു.എ.ഇയിലേക്ക് അയച്ചിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനുശേഷം ഇക്കാര്യം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യം തള്ളിയാണ് മുഴുവന്‍ മത്സരങ്ങളും ഇന്ത്യയില്‍ നടക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി പറഞത്.

നേരത്തേ 2009-ല്‍ പൊതു തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഐ.പി.എല്‍. സീസണ്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു സംഘടിപ്പിച്ചത്. 2014-ലെ പൊതു തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐ.പി.എല്ലിന്റെ ആദ്യ പകുതി മത്സരങ്ങള്‍ യു.എ.ഇയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാര്‍ച്ച് 22-നാണ് ഐ.പി.എല്‍. 17-ാം സീസണിന് തുടക്കമാകുന്നത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആദ്യഘട്ടത്തില്‍ ഏപ്രില്‍ ഏഴു വരെയുള്ള മത്സരക്രമം മാത്രമായിരുന്നു ബി.സി.സി.ഐ. പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ അടുത്ത ദിവസങ്ങളില്‍ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ക്രമവും പുറത്തുവരും.

ഏപ്രില്‍ 19-ന് ആരംഭിച്ച് ജൂണ്‍ ഒന്നു വരെ ഏഴ് ഘട്ടങ്ങളിലായിട്ടായിട്ടാണ് 543 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 19-ന് ആണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം ഏപ്രില്‍ 26-ന് നടക്കും. മേയ് ഏഴിനാണ് മൂന്നാംഘട്ടം. മേയ് 13-ന് നാലാം ഘട്ടവും മേയ് 20-ന് അഞ്ചാം ഘട്ടവും നടക്കും. മേയ് 26-ന് ആണ് ആറാം ഘട്ടം. ജൂണ്‍ ഒന്നിന് ഏഴാം ഘട്ടത്തോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം, എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.