എസ്.രാജേന്ദ്രൻ ഫോട്ടോ:പി.പി രതീഷ്

മൂന്നാര്‍: ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെ പാര്‍ട്ടി വിടില്ലെന്ന് പ്രഖ്യാപിച്ച് സി.പി.എം. മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ്‌ തീരുമാനം.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ ജയചന്ദ്രന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, എം.എം മണി എം.എല്‍.എ എന്നിവര്‍ കഴിഞ്ഞ ദിവസം രാജേന്ദ്രനുമായി രഹസ്യ കേന്ദ്രത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതോടെയാണ്‌ അനുനയനമുണ്ടായത്.

നേരത്തെ സി.പി.എം പ്രാദേശിക നേതാക്കള്‍ രാജേന്ദ്രന് വീട്ടിലെത്തി അംഗത്വ ഫോം നല്‍കിയിരുന്നുവെങ്കിലും പുതുക്കുന്നില്ലെന്നായിരുന്നു രാജേന്ദ്രന്റെ നിലപാട്. പാര്‍ട്ടിയിലേക്ക് തിരികെപോയാല്‍ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രശ്‌നത്തില്‍ മുതിര്‍ന്ന നേതാക്കൾ ഇടപെട്ടത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരേ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍ ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണെന്നും തന്നെ സംബന്ധിച്ച വിഷയങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ പാര്‍ട്ടിക്ക് സമയം ലഭിച്ചിരുന്നുമായിരുന്നു രാജേന്ദ്രന്റെ പ്രതികരണം. ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാന്‍ താത്പര്യമില്ലാത്തതെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നത്‌.