പ്രതീകാത്മക ചിത്രം

കേരളാ പോലീസ് തന്നെ തിരക്കി രാജസ്ഥാൻവരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻതന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചുനൽകി. യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത് .

കല്പറ്റ: ടെലിഗ്രാം വഴി നഗ്നവീഡിയോകോൾ ചെയ്തശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽനിന്ന്‌ അഞ്ചുലക്ഷംരൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനിയെ വയനാട് സൈബർ പോലീസ് ജയ്‌പൂരിൽനിന്ന് പിടികൂടി. രാജസ്ഥാനിലെ സവായ് മദേപൂർ ജില്ലയിലെ ജെറവാദ എന്ന സ്ഥലത്തുള്ള മനീഷ മീണ (28) എന്ന യുവതിയെയാണ് ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും പിടികൂടിയത്.

കേരളാ പോലീസ് തന്നെ തിരക്കി രാജസ്ഥാൻവരെയെത്തിയ ഞെട്ടലിൽ യുവതി ഉടൻതന്നെ യുവാവിന് തട്ടിയെടുത്ത തുക അയച്ചുനൽകി. യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം അന്വേഷണം നടത്തിയ ശേഷമാണ് യുവതി വലയിലാകുന്നത്. 2023 ജൂലായിലാണ് യുവാവിനെ കബളിപ്പിച്ച് യുവതി പണം തട്ടിയെടുത്തത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത്.

വ്യാജ ബാങ്ക് അക്കൗണ്ടുകൾവഴിയാണ് പണം സ്വീകരിച്ചത്. അപരിചിതരുടെ അക്കൗണ്ടുകളിൽനിന്നുവരുന്ന റിക്വസ്റ്റുകളും വീഡിയോ കോളുകളും സ്വീകരിക്കുന്നവരാണ് ഇത്തരത്തിൽ തട്ടിപ്പിനിരകളാവുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു.

എസ്.ഐ. ബിനോയ്‌ സ്കറിയ, എസ്.പി.സി.ഒ.മാരായ കെ. റസാക്ക്, സലാം കെ.എ., പി.എ. ഷുക്കൂർ, അനീസ്, സി.പി.ഒ.സി. വിനീഷ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.