പ്രതീകാത്മക ചിത്രം

കനത്ത ഇടിവുണ്ടായേക്കുമെന്ന ഭീതിയില്‍ സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. റിട്ടേണ്‍ നോക്കിയുള്ള നിക്ഷേപം വര്‍ധിച്ചതോടെ ഈ വിഭാഗം ഫണ്ടുകളില്‍ വന്‍തോതില്‍ പണമെത്താന്‍ തുടങ്ങിയതാണ് കാരണം. ഇതുസംബന്ധിച്ച് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യും മുന്നറിയിപ്പ് നല്‍കിയിരുന്നു.

വന്‍തോതില്‍ നിക്ഷേപമെത്താന്‍ തുടങ്ങിയതോടെ ചെറുകിട ഓഹരികളുടെ മൂല്യം ക്രമാതീതമായി ഉയര്‍ന്നിരുന്നു. അടിസ്ഥാനം മോശമായ കമ്പനികളുടെ പോലും ഓഹരിവിലയില്‍ കുതിപ്പുണ്ടായി. സമീപ ഭാവിയിലെ തകര്‍ച്ച മുന്നില്‍ കണ്ടാണ് എഎംസികള്‍ നിക്ഷേപം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ ചെറുകിട ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ ശരാശരി നാല് ശതമാനമാണ് ഇടിവുണ്ടായത്. അതായത് ബുധനാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചികയ്ക്ക് നഷ്ടമായത് അഞ്ച് ശതമാനത്തിലധികം. മിഡ് ക്യാപ് സൂചിക നാല് ശതമാനം ഇടിഞ്ഞ് 45,971 ലുമെത്തി.

ഫെബ്രുവരി 19 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചികയിലെ 80 ശതമാനത്തിലധികം ഓഹരികളും നെഗറ്റീവ് റിട്ടേണിലാണുള്ളതെന്ന് കാണാം. അതായത് രണ്ടാഴ്ചക്കുള്ളില്‍ സ്‌മോള്‍ ക്യാപ് സൂചികയിലെ വിപണി മൂല്യത്തില്‍ 6.6 ലക്ഷം കോടി രൂപ അപ്രത്യക്ഷമായി. ഈവര്‍ഷം തുടക്കം മുതലുള്ള റിട്ടേണ്‍ പരിശോധിക്കുകയാണെങ്കില്‍ ബിഎസ്ഇ സ്‌മോള്‍ ക്യാപ് സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 12 ശതമാനത്തിലധികം ഇടിഞ്ഞതായി കാണാം.

കഴിഞ്ഞ വര്‍ഷം നിഫ്റ്റി മിഡ് ക്യാപ് 150 സൂചിക 55 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റി സ്‌മോള്‍ ക്യാപ് സൂചികയാകട്ടെ 59 ശതമാനവും ഇതേതുടര്‍ന്നാണ് ഈ വിഭാഗങ്ങളിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപമെത്താന്‍ തുടങ്ങിയത്. ഇതോടെ മൊത്തം വിപണി മൂല്യത്തില്‍ ചെറുകിട-ഇടത്തരം ഓഹരികളുടെ വിഹിതം 36.4 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 15 വര്‍ഷ ശരാശരിയായ 25.4 ശതമാനത്തേക്കാള്‍ 10 ശതമാനത്തിലേറെ വര്‍ധന.

ചെറുകിട-ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ പലതും ഒറ്റത്തവണ(ലംപ്‌സം)നിക്ഷേപം നിര്‍ത്തി. എസ്‌ഐപി നിക്ഷേപത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.