സുജിത്ത്

വടക്കഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട തുക തിരികെപിടിക്കാനായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ യുവതിയില്‍നിന്ന് 1.93 ലക്ഷം രൂപ കൈക്കലാക്കിയ കേസിലാണ് കോഴിക്കോട് ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി സുജിത്തി(34)നെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സുജിത്തിന് 1.40 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ഇത് തിരിച്ച് പിടിക്കുന്നതിനായാണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയില്‍ നിന്നും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയതെന്നാണ് പോലീസ് പറയുന്നത്.

1.93 ലക്ഷം രൂപയാണ് യുവതിക്ക് നഷ്ടപ്പെട്ടത്. വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ സാമൂഹികമാധ്യമത്തില്‍ വന്ന സന്ദേശത്തിലൂടെയാണ് യുവതി കെണിയില്‍ വീണത്. ആദ്യഘട്ടത്തില്‍ ഓണ്‍ലൈനില്‍ വിവിധ ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പണം ലഭിച്ചു. തുടര്‍ന്ന് നിശ്ചിത തുകയടച്ച് ടാസ്‌ക് തിരഞ്ഞെടുക്കുന്ന രീതിയായി. ഇതിലും പണം തിരികെ ലഭിച്ചതോടെ വിശ്വാസം വര്‍ധിച്ചു. ഉയര്‍ന്ന തുകയ്ക്കുള്ള ടാസ്‌കുകള്‍ തിരഞ്ഞെടുത്തത്തോടെ പണം തിരികെ ലഭിക്കാതാവുകയായിരുന്നു. തുടര്‍ന്ന് തട്ടിപ്പാണെന്ന സംശയം തോന്നിയതോടെ യുവതി പരാതി നല്‍കുകയായിരുന്നു.

93000 രൂപ പല അക്കൗണ്ടുകളിലേക്കും ഒരു ലക്ഷം രൂപ സുജിത്തിന്റെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഈ തുക പിന്‍വലിക്കും മുമ്പ് അക്കൗണ്ട് മരവിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നിലെ സൂത്രധാരന്മാര്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

ഉത്തരേന്ത്യന്‍ സംഘം നേരത്തെ സുജിത്തില്‍നിന്ന് ഓണ്‍ലൈന്‍ വഴി പണം തട്ടിയിരുന്നു. പിന്നീട് ഇവരില്‍നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പിന്റെ രീതി മനസ്സിലാക്കി സുജിത്ത് യുവതിയില്‍നിന്ന് പണം തട്ടിയെടുത്തെന്നാണ് വടക്കഞ്ചേരി പോലീസ് പറയുന്നത്.