ഇ.പി ജയരാജൻ, ദീപ്തി മേരി വർഗീസ്

കൊച്ചി: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒരു റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ദല്ലാല്‍ നന്ദകുമാറിനൊപ്പം തന്നേയും സമീപിച്ചിരുന്നുവെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ദീപ്തി മേരി വര്‍ഗീസ്. ജയരാജന്‍ അല്ല സീതാറാം യെച്ചൂരി വിളിച്ചാല്‍ പോലും തള്ളിക്കളയാനുള്ള ഔചിത്യം തനിക്കുണ്ട്. അവര്‍ സി.പി.എമ്മിലേക്ക് മാത്രമല്ല ബിജെപിയിലേക്കും ആളെ നോക്കിയിരുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പത്മജയ്ക്ക് പുറമെ കൊച്ചിയിലെ ഒരു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയേയും സി.പി.എമ്മിലേക്ക് ക്ഷണിക്കാന്‍ ഇ.പി. ജയരാജനൊപ്പം സമീപിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ദീപ്തി മേരി വര്‍ഗീസ്.

മന്ത്രി പി.രാജീവിനെതിരേയും ദീപ്തി ആരോപണം ഉന്നയിച്ചു. എസ്.എഫ്.ഐ യുടെ ഇടിമുറിയെ കുറച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പഴയ നേതാവായ പി.രാജീവിനെ ഓര്‍ക്കണം. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മുതല്‍ രാജീവിനെ അറിയാം. പെണ്‍കുട്ടികള്‍ക്കെതിരേയടക്കം ഇന്ന് എസ്.എഫ്.ഐ യുടെ ആര്‍ഷോ ഉപയോഗിക്കുന്ന വാക്കുകളേക്കാള്‍ മോശം വാക്ക് ഉപയോഗിച്ച ആളായിരുന്നു പി.രാജീവെന്നും ദീപ്തി ആരോപിച്ചു.