പ്രതീകാത്മക ചിത്രം

ബെംഗളൂരു: നഗരത്തിലെ ഫ്‌ളാറ്റില്‍ അഴുകിയനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചന്ദാപുരയിലെ ഫ്‌ളാറ്റിനുള്ളിലാണ് നഗ്നമായനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുനിന്നായി സിറിഞ്ചും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്.

മരിച്ച യുവതി ബംഗാള്‍ സ്വദേശിയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഏകദേശം 25 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, മരണം സംഭവിക്കുന്നതിന് മുന്‍പ് യുവതി ലൈംഗികപീഡനത്തിനിരയായെന്നാണ് സംശയം. അഴുകിയനിലയിലായതിനാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സങ്കേത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റിലാണ് തിങ്കളാഴ്ച രാവിലെ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലെ താഴത്തെനിലയിലാണ് സങ്കേത് ഗുപ്ത കുടുംബസമേതം താമസിക്കുന്നത്. മുകളിലെ ഫ്‌ളാറ്റുകളെല്ലാം ഇദ്ദേഹം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ ഒഡീഷ സ്വദേശിയായ സഫാന്‍ എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ ഫ്‌ളാറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം, ഇയാളെക്കുറിച്ചോ ദിവസങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ കൂടെയുണ്ടായിരുന്ന 40-കാരനെ സംബന്ധിച്ചോ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഡിസംബറിലാണ് 9800 രൂപയ്ക്ക് സഫാന്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ഇയാളെ ഫ്‌ളാറ്റില്‍ കണ്ടില്ല. പിന്നീട് ജനുവരി പത്താം തീയതി ഇയാള്‍ ഫ്‌ളാറ്റിലെത്തുകയും വാടക നല്‍കി മടങ്ങുകയും ചെയ്തു. ഭാര്യ നാട്ടിലാണെന്നും ഇവരെ ഉടന്‍തന്നെ കൂട്ടിക്കൊണ്ടുവരണമെന്നുമാണ് ഇയാള്‍ ഫ്‌ളാറ്റുടമയോട് പറഞ്ഞിരുന്നത്. എന്നാല്‍, ഫെബ്രുവരി 28-ന് ഒരു യുവതിയും 40 വയസ്സ് പ്രായം തോന്നിക്കുന്നയാളും സഫാന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റിലെത്തി. ഇതോടെ ഫ്‌ളാറ്റുടമ സഫാനെ വിളിച്ച് കാര്യം തിരക്കി. ഫ്‌ളാറ്റിലുള്ളത് തനിക്ക് പരിചയമുള്ളവരാണെന്നും ഇവര്‍ അച്ഛനും മകളുമാണെന്നും മൂന്നുദിവസത്തിന് ശേഷം മടങ്ങുമെന്നുമായിരുന്നു ഇയാളുടെ മറുപടി. എന്നാല്‍, മാര്‍ച്ച് പത്താം തീയതി വീട്ടുടമ ഫ്‌ളാറ്റിലെത്തിയപ്പോള്‍ വാതില്‍ തുറന്നനിലയിലായിരുന്നു. പുതപ്പിട്ട് മൂടിയനിലയില്‍ യുവതി നിലത്തുകിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. പിറ്റേദിവസം രാവിലെ പരിശോധിച്ചപ്പോഴും യുവതി അതുപോലെ കിടക്കുന്നതാണ് കണ്ടത്. ഇതോടെ സംശയം തോന്നിയ വീട്ടുടമ അകത്തുകയറി പുതപ്പ് നീക്കിയതോടെയാണ് യുവതി മരിച്ചതായും മൃതദേഹം അഴുകിയനിലയിലാണെന്നും വ്യക്തമായത്. ദിവസങ്ങളോളം പഴക്കമുണ്ടായിരുന്ന മൃതദേഹത്തില്‍ പുഴുവരിച്ചനിലയിലായിരുന്നുവെന്നും വീട്ടുടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, ഫ്‌ളാറ്റ് വാടകയ്ക്ക് കൊടുത്തപ്പോള്‍ സഫാനില്‍നിന്ന് തിരിച്ചറിയല്‍ രേഖകളോ മറ്റുവിവരങ്ങളോ ഉടമ ശേഖരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ഫോണില്‍ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇയാളുടെ കൂട്ടാളിയുടെ മൊബൈല്‍ഫോണും സ്വിച്ച് ഓഫ് ചെയ്തനിലയിലാണ്. സംഭവത്തില്‍ ബെംഗളൂരു എസ്.പി. മല്ലികാര്‍ജുന്‍ ബല്‍ദാന്‍ന്ദിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.