പ്രതീകാത്മക ചിത്രം

കെ.എസ്.ആര്‍.ടി.സി. ട്രിപ്പ് വെട്ടിക്കുറയ്ക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് സ്വകാര്യബസുകാരെ തിരഞ്ഞുപിടിച്ച് കേസെടുക്കുകയാണെന്ന് ബസ്സുടമകള്‍

ലാഭമുണ്ടാക്കാന്‍ ഓര്‍ഡിനറി ബസുകളുടെ രാത്രി ട്രിപ്പുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെ.എസ്.ആര്‍.ടി.സി. നടത്തിയ പരീക്ഷണം സ്വകാര്യബസുകാരും പകര്‍ത്തുന്നു. റൂട്ട് പരിഷ്‌കരണത്തിന്റെ മറവിലാണ് കിലോമീറ്ററിന് 28 രൂപയ്ക്കുതാഴെ വരുമാനമുള്ള ട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ റദ്ദാക്കിയത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓര്‍ഡിനറി ബസുകളിലാണ് ആദ്യപരീക്ഷണം നടത്തിയത്. ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പരീക്ഷണത്തിലൂടെ 52,456 കിലോമീറ്റര്‍ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്.

രാത്രി ട്രിപ്പുകള്‍ സ്റ്റേ സര്‍വീസുകളാക്കി മാറ്റിക്കൊണ്ടാണ് പരീക്ഷണം തുടങ്ങിയത്. രാവിലെ യാത്രക്കാരുള്ളപ്പോള്‍ മാത്രമാകും മടക്കയാത്ര. ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലഭിക്കുന്നതിനാല്‍ തൊഴിലാളി സംഘടനകളും എതിര്‍ത്തില്ല. പകല്‍സമയത്തെ ട്രിപ്പുകളിലേക്കും പരീക്ഷണം നീണ്ടതോടെ ദിവസം അരലക്ഷം കിലോമീറ്റര്‍ കുറയ്ക്കാനായി.

ദിവസം 18 ലക്ഷം കിലോമീറ്റര്‍വരെ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ 14 ലക്ഷം കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെ ബാധിക്കുന്നുണ്ട്. തിരക്ക് കുറഞ്ഞസമയത്ത് സ്വകാര്യ ബസുകളും ട്രിപ്പ് റദ്ദാക്കി പരീക്ഷണം തുടങ്ങിയതോടെയാണ് യാത്രക്കാര്‍ ദുരിതത്തിലായത്. പരാതി മന്ത്രിക്ക് മുന്നിലെത്തി. കര്‍ശനനടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശംനല്‍കി.

ഇതിനെതിരേ സ്വകാര്യബസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. റൂട്ട് പരിഷ്‌കകരണമെന്നപേരില്‍ കെ.എസ്.ആര്‍.ടി.സി. ട്രിപ്പ് വെട്ടിക്കുറയ്ക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മോട്ടോര്‍ വാഹനവകുപ്പ് സ്വകാര്യബസുകാരെ തിരഞ്ഞുപിടിച്ച് കേസെടുക്കുകയാണെന്ന് ബസ്സുടമകള്‍ പറയുന്നു.