Mira Murati | Photo: Twitter

മാസങ്ങള്‍ക്ക് മുമ്പാണ് സാങ്കേതിക രംഗത്തെ ആകമാനം ഞെട്ടിച്ച് മുന്‍നിര എഐ കമ്പനിയായ ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്ത് നിന്ന് സാം ഓള്‍ട്ട്മാനെ കമ്പനി പുറത്താക്കിയത്. ഓപ്പണ്‍ എ.ഐ.യെ മുന്നോട്ടുനയിക്കാന്‍ സാമിന് കഴിയില്ലെന്നായിരുന്നു പുറത്താക്കല്‍ തീരുമാനമെടുത്ത അന്നത്തെ ഡയറക്ടര്‍ ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥ കാരണങ്ങള്‍ ആര്‍ക്കും വ്യക്തമായിരുന്നില്ല.

എന്നാല്‍ പുറത്താക്കി അഞ്ചാം ദിവസം ഓള്‍ട്ട്മാന്‍ കമ്പനിയില്‍ തിരികെ എത്തി. അതിനിടെ ഒരു പാട് സംഭവ വികാസങ്ങളും കമ്പനിയിലുണ്ടായി. സാം ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റിലേക്ക് പോവുകയാണെന്നും പുതിയ സ്ഥാപനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഓള്‍ട്ടമാനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ കൂട്ടമായി രാജിവെക്കുമെന്നും ഓള്‍ട്ട്മാന്റെ പുതിയ കമ്പനിയുടെ ഭാഗമാവുമെന്നുമുള്ള ഭീഷണിയുമായി കമ്പനിയിലെ ജീവനക്കാര്‍ ഒന്നായി രംഗത്തെത്തി. ചര്‍ച്ചകള്‍ക്കൊടുവിലാണ് ഓള്‍ട്ട്മാന്‍ കമ്പനി മേധാവിയായി തിരികെ എത്തിയത്. പുറത്താക്കിയ തീരുമാനമെടുത്ത ബോര്‍ഡ് അംഗങ്ങളെ മുഴുവന്‍ പുറത്താക്കി പുതിയ ബോര്‍ഡ് രൂപീകരിച്ചു.

സംഭവത്തില്‍ വില്‍മെര്‍ ഹെയില്‍ എന്ന നിയമ സ്ഥാപനം അന്വേഷണം നടത്തിയിരുന്നു. ഇത് അവസാനഘട്ടത്തിലാണ്. ഈ അന്വേഷണ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഓപ്പണ്‍ എഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മുറാട്ടിയ്ക്ക് സാം ഓള്‍ട്ട്മാനെ പുറത്താക്കിയതില്‍ വലിയൊരു പങ്കുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓള്‍ട്മാനെ പുറത്താക്കിയതിന് പിന്നാലെ കമ്പനിയുടെ ഇടക്കാല മേധാവിയായ ചുമതല വഹിച്ചയാളാണ് മിറ മുറാട്ടി.

ഓള്‍ട്ട്മാന്റെ നേതൃത്വം ചോദ്യം ചെയ്ത് മിറ മുറാട്ടി അദ്ദേഹത്തിന് കത്തെഴുതിയിരുന്നുവെന്നും വിഷയം ബോര്‍ഡ് അംഗങ്ങളെ അറിയിച്ചിരുന്നുവെന്നുമാണ് വിവരം. ഇതും ഓള്‍ട്ട്മാനെ പുറത്താക്കുന്ന തീരുമാനത്തിന് കാരണമായെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനായ ഇല്യ സുറ്റ്‌സ്‌കേവറും ഓള്‍ട്ട്മാന്റെ നേതൃത്വത്തില്‍ ആശങ്കയറിയിച്ചിരുന്നു.

ഇരുവരും ഓൾട്ട്മാന്റെ പ്രവർത്തന രീതിയെ ചോദ്യം ചെയ്യുകയും ആശങ്കപ്പെടുകയും ചെയ്തു. എന്നാല്‍ അതിന് തക്കതായ ഉദാഹരണങ്ങള്‍ അവര്‍ നല്‍കിയിരുന്നോ എന്ന് വ്യക്തമല്ല. തന്റെ തീരുമാനങ്ങളോട് യോജിക്കാത്ത ഉദ്യോഗസ്ഥരെ പലപ്പോഴും മാറ്റി നിര്‍ത്തുന്ന രീതി ഓള്‍ട്ട്മാനുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

ഇങ്ങനെയൊക്കെ ആണെങ്കിലും, മിറ മുറാട്ടിയും, ഇല്യ സുറ്റ്‌സ്‌കേവറും സാം ഓള്‍ട്ട്മാന്റെ തിരിച്ചുവരവിനെ പരസ്യമായി പിന്തുണച്ചിരുന്നവരാണെന്നത് ശ്രദ്ധേയമാണ്. ഇടക്കാല സിഇഒ ആയിരുന്ന സമയത്ത് ഓള്‍ട്ട്മാന്‍ തിരിച്ചുവരണമെന്ന് മുറാട്ടി ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലെ 95 ശതമാനം ജീവനക്കാരും ഇതേ കാര്യം ആവശ്യപ്പെട്ട് തുറന്നകത്തെഴുതി. ഈ കത്ത് തന്നെ ഓള്‍ട്ട്മാന്‍ മികച്ചൊരു സിഇഒ ആണെന്നതിന് തെളിവാണെന്ന് പിന്നീട് വിലയിരുത്തപ്പെട്ടു.

വില്‍മര്‍ ഹെയിലിന്റെ അന്വേഷണ റിപ്പോര്‍ട്ട് താമസിയാതെ പുറത്തുവന്നേക്കും. സാം ഓള്‍ട്ട്മാന്‍ കമ്പനിയുടെ ബോര്‍ഡ് അംഗമായി തിരികെ എത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. അദ്ദേഹത്തോടൊപ്പം മൂന്ന് പുതിയ ബോര്‍ഡ് അംഗങ്ങളും കമ്പനിയിലെത്തും.