Photo | AP
ധരംശാല: ഇന്ത്യക്കെതിരേ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകര്‍ച്ച. 92 റണ്‍സിനിടെ ആറുവിക്കറ്റ് വീണു. അഞ്ച് പേരെ രവിചന്ദ്രന്‍ അശ്വിനും ശേഷിച്ച ബാറ്ററെ കുല്‍ദീപ് യാദവുമാണ് മടക്കിയത്. ബെന്‍ ഡക്കറ്റ് (2), സാക് ക്രൗളി (0), ഒലീ പോപ്പ് (19), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (2), ബെൻ ഫോൿസ് എന്നിവരെ അശ്വിന്‍ പറഞ്ഞയച്ചു. സാക് ക്രൗളിയെ സര്‍ഫറാസ് ഖാന്റെയും പോപ്പിനെ ജയ്‌സ്വാളിന്റെയും കൈകളിലേക്ക് നല്‍കിയാണ് തിരിച്ചയച്ചത്. ജോണി ബെയര്‍ സ്‌റ്റോയെ (39) കുല്‍ദീപ് യാദവ് വിക്കറ്റിനു മുന്നില്‍ കുരുക്കി. 29 ഓവര്‍ പിന്നിട്ടപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.
രാവിലെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചിരുന്നു. രണ്ടാംദിനം എട്ടു വിക്കറ്റ് നഷ്ടത്തില്‍ 473 എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, മൂന്നാംദിനം നാല് റണ്‍സെടുക്കുന്നതിനിടെത്തന്നെ ശേഷിച്ച രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇതോടെ ഇംഗ്ലണ്ട് 259 റണ്‍സിന്റെ ലീഡ് വഴങ്ങി. മൂന്നാംദിനം തുടക്കത്തില്‍തന്നെ ഇന്ത്യയ്ക്ക് കുല്‍ദീപ് യാദവിനെയും (30) ജസ്പ്രീത് ബുംറയെയും (20) നഷ്ടപ്പെട്ടിരുന്നു. കുല്‍ദീപിനെ ജെയിംസ് ആന്‍ഡേഴ്‌സനും ബുംറയെ ഷുഐബ് ബഷീറുമാണ് മടക്കിയത്. ഇതോടെ ഷുഐബിന് അഞ്ച് വിക്കറ്റായി.
ഇംഗ്ലണ്ടിന് തുടക്കത്തിലേ പാളി
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടക്കത്തില്‍ കരുതിക്കളിച്ചെങ്കിലും പിന്നീട് ക്ഷമയില്ലാതെ ബാറ്റു വീശിയതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് 218-ലെത്തിയപ്പോഴേക്കും എല്ലാവരും പുറത്തായി. ഓപ്പണര്‍ സാക് ക്രൗളി മാത്രമാണ് ഒന്നാം ഇന്നിങ്‌സില്‍ കാര്യമായി സ്‌കോര്‍ ചെയ്തത്-79 റണ്‍സ്.
100-ാം ടെസ്റ്റിന്റെ പകിട്ടിലെത്തിയ ബെയര്‍സ്റ്റോ (29), ബെന്‍ ഡക്കറ്റ് (27), ജോ റൂട്ട് (26), വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് (24) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ഇംഗ്ലീഷ് ബാറ്റര്‍മാര്‍. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് അഞ്ചുവിക്കറ്റ് നേടി. 15 ഓവറില്‍ 72 റണ്‍സ് വിട്ടുനല്‍കിയാണ് കുല്‍ദീപിന്റെ നേട്ടം. 11.4 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വിട്ടുനല്‍കി അശ്വിന്‍ നാല് വിക്കറ്റും നേടി. അശ്വിന്റെയും നൂറാം ടെസ്റ്റായിരുന്നു ഇത്. രവീന്ദ്ര ജഡേജയ്ക്കാണ് ശേഷിച്ച വിക്കറ്റ്.
തുടക്കം മുതലേ ഇന്ത്യന്‍ ആധിപത്യം
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ, ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായി എന്നതുപോലെയായിരുന്നു കാര്യങ്ങള്‍. യശസ്വി ജയ്‌സ്വാള്‍ 58 പന്തില്‍ 57 റണ്‍സെടുത്ത് ആദ്യം പുറത്തായി. മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെട്ടതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടി. രോഹിത് 103 റണ്‍സും ഗില്‍ 110 റണ്‍സുമാണ് നേടിയത്. 104-ല്‍ ജയ്‌സ്വാളിനെ നഷ്ടമായ ഇന്ത്യക്ക്, പിന്നീട് 275-ല്‍ എത്തിയപ്പോഴാണ് രണ്ടാം വിക്കറ്റ് പോവുന്നത്. ഇരുവരും ചേര്‍ന്ന് 171 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
പിന്നീടെത്തിയ അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കലും ഒട്ടും മോശമാക്കിയില്ല. ആദ്യ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ചുറി നേടി വരവറിയിച്ചു. 65 റണ്‍സാണ് പടിക്കല്‍ നേടിയത്. സര്‍ഫറാസ് ഖാനും സ്ഥിരതയുള്ള പ്രകടനംതന്നെ കാഴ്ചവെച്ചു. 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പടിക്കലും സര്‍ഫറാസും മടങ്ങിയതോടെ കാര്യമായ മുന്നേറ്റങ്ങളൊന്നും ഇന്ത്യന്‍ നിരയില്‍നിന്ന് കണ്ടില്ല.
രവീന്ദ്ര ജഡേജ (15), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ (15), രവിചന്ദ്രന്‍ അശ്വിന്‍ (പൂജ്യം), കുല്‍ദീപ് യാദവ് (30), ജസ്പ്രീത് ബുംറ (20) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സ്‌കോറുകള്‍. ഇംഗ്ലണ്ടിനായി ഷുഐബ് ബഷീര്‍ അഞ്ചുവിക്കറ്റ് നേടി. ടോം ഹാര്‍ട്ട്‌ലി, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ രണ്ടും ബെന്‍ സ്‌റ്റോക്‌സ് ഒന്നും വിക്കറ്റുകളും നേടി.
