Photo | PTI

ധരംശാല: ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 37 റണ്‍സെടുത്തു. 24 റണ്‍സോടെ സാക് ക്രോലിയും 12 റണ്‍സുമായി ബെന്‍ ഡക്കറ്റുമാണ് ക്രീസില്‍. ഹിമാചല്‍പ്രദേശിലെ ധരംശാല സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പര നേരത്തേ 3-1ന് സ്വന്തമാക്കിയ ഇന്ത്യ ആധിപത്യം ഉറപ്പിക്കാനാണ് ഇറങ്ങുക. ഇന്ത്യക്കുവേണ്ടി ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും.

രജത് പാട്ടിദറിനു പകരക്കാരനായാണ് ദേവ്ദത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ആകാശ് ദീപിന് പകരമായി ജസ്പ്രീത് ബുംറയെയും ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് നിരയില്‍ ഒലീ റോബിന്‍സനു പകരം മാര്‍ക്ക് വുഡ് തിരിച്ചെത്തുന്നു എന്ന ഏക മാറ്റമാണുള്ളത്.

രവിചന്ദ്രന്‍ അശ്വിന്റെ നൂറാം ടെസ്റ്റാണിതെന്ന പ്രത്യേകത കൂടിയുണ്ട് ഇന്ത്യക്ക്. ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയ്ക്കും ഇത് നൂറാം ടെസ്റ്റാണ്. രണ്ടുപേരുടെയും നൂറാം ടെസ്റ്റ് കളറാക്കുക എന്നതായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം.