പ്രതീകാത്മക ചിത്രം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂർഖൻ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരും പോലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിട്ടു. ഇന്നര്‍ റോഡില്‍നിന്ന് നാരായണാലയം ഭാഗത്തേക്ക് പോയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സെക്യൂരിറ്റി ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു.

പാമ്പിനെ തിരികെ വിടാൻ പോലീസും സെക്യൂരിറ്റി ജീവനക്കാരും ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം ഇയാൾ പാമ്പുമായി അഭ്യാസം കാട്ടി. ഇതിനിടെയാണ് കടിയേറ്റത്. ഉടനെ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിഞ്ഞു. ഉടനെ തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്ത്തിലെത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.