Photo: Anthropic

പുതിയ എഐ മോഡല്‍ അവതരിപ്പിച്ച് അമേരിക്കന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പായ ആന്ത്രോപിക്. ഓപ്പസ്, സോണറ്റ്, ഹൈക്കു എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് ഇതിലുള്ളത്. ഓപ്പണ്‍ എഐയും, ഗൂഗിളുമാണ് ഈ രംഗത്ത് ആന്ത്രോപികിന്റെ മുഖ്യ എതിരാളികള്‍.

ക്ലോഡ് 3 യുടെ എല്ലാ കഴിവുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന മോഡലാണ് ഓപ്പസ്. അണ്ടര്‍ ഗ്രാജ്വേറ്റ് ലെവല്‍ നോളജ്, ഗ്രാജ്വേറ്റ് ലെവല്‍ റീസണിങ്, ഗണിതം തുടങ്ങി പല കാര്യങ്ങളിലും ജിപിടി-4 നേക്കാള്‍ മുന്നിലാണ് ക്ലോഡ്-3 ഓപസ് എന്ന് കമ്പനി അവകാശപ്പെടുന്നു. കോഡിങ്, സങ്കീര്‍ണമായ പ്രശ്‌ന പരിഹാരങ്ങള്‍ എന്നിവയിലെല്ലാം എതിരാളികളെ പിന്നിലാക്കുന്ന പ്രകടനമാണ് ഓപസിന്റേതെന്ന് കമ്പനി പറയുന്നു.

മള്‍ടി മോഡല്‍ എഐ ആണ് ഓപസ്. മോഡല്‍ ഇമേജുകള്‍ നല്‍കാം, ഡോക്യുമെന്റുകള്‍, ചാര്‍ട്ടുകള്‍, മറ്റ് വിഷ്വല്‍ ടെക്‌സ്റ്റ് ഡാറ്റ അനാലിസിസ് എന്നിവയെല്ലാം ഓപസിന് നിര്‍ദേശങ്ങളായി നല്‍കാം. എങ്കിലും ഇമേജ് ജനറേഷന്‍ സംവിധാനം ഇതിലില്ല. എഴുത്ത് മറുപടി മാത്രമേ ഓപ്പസ് നല്‍കൂ.

ക്ലോഡ്-3 യുടെ വിലകുറഞ്ഞ പതിപ്പുകളാണ് സോണറ്റും, ഹൗക്കുവും. സോണറ്റും ഓപ്പസും 159 രാജ്യങ്ങളില്‍ ഇപ്പോള്‍ ലഭിക്കും. ഹൈക്കു എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. ഡോക്യുമെന്റുകളുടെ 150000 വാക്കുകളിലുള്ള സംഗ്രഹം തയ്യാറാക്കാന്‍ ഓപ്പസിന് സാധിക്കും.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഓപ്പണ്‍ എഐ പോലുള്ള കമ്പനികളോട് നേരിട്ട് മത്സരിക്കുന്ന എഐ സ്റ്റാര്‍ട്ട് അപ്പുകളിലൊന്നാണ് ആന്ത്രോപിക്. ഗൂഗിളും ആമസോണും ഉള്‍പ്പടെ ആന്ത്രോപികില്‍ നിക്ഷേപകരാണ്.