S Somnath | Photo: PTI

തിരുവനന്തപുരം; താന്‍ അര്‍ബുദബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അര്‍ബുദം സ്ഥിരീകരിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്‌.

ചന്ദ്രയാന്‍ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. ആ ഘട്ടത്തില്‍ അത് വ്യക്തമായിരുന്നില്ല. തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറഞ്ഞു.

അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. എന്നാല്‍ അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചു.

കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. പൂര്‍ണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ല. പരിശോധനകള്‍ നിരന്തരം നടത്തിവരികയാണ്. എന്റെ ജോലികള്‍ തുടരുകയാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.