ടി. ജയപ്രകാശ്, ഡി.വൈ.എഫ്.യുടെ ഫ്‌ലെക്‌സ്
തിരുവനന്തപുരം: മൃഗീയമായ പരസ്യവിചാരണയെത്തുടര്‍ന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ വീടിന് മുന്നിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ. സിദ്ധാർഥൻ എസ്.എഫ്.ഐ പ്രവർത്തകനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലെക്സ്.
അതേസമയം, ഡി.വൈ.എഫ്.ഐ.യുടെ ഫ്ലെക്സിനെതിരെ രൂക്ഷവിമർശനവുമായി സിദ്ധാര്‍ഥന്റെ അച്ഛൻ ടി. ജയപ്രകാശ് രംഗത്തെത്തി. മരണം പോലും മുതലെടുക്കുന്നവരാണ് ഡി.വൈ.എഫ്.ഐ.യെന്ന് അദ്ദേഹം പറഞ്ഞു. പലതവണ ഫ്ലെക്സ് ബോർഡ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ലെന്നാണ് ജയപ്രകാശ് പറയുന്നത്.
എസ്.എഫ്.ഐ പ്രവര്‍ത്തകനായ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ക്രിമിനലുകളേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഫ്‌ലെക്‌സ്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെടുന്നു. സിദ്ധാർഥിനെ എസ്.എഫ്.ഐയിൽ ചേരാൻ നിർബന്ധിച്ചെങ്കിലും അതിന് തയ്യാറായിരുന്നില്ലെന്നാണ് സഹപാഠികളും കുടുംബവും പറയുന്നത്. ഈ പശ്ചാത്തലത്തിലാണ് സിദ്ധാർഥൻ സംഘടനാംഗമാണെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദമാകുന്നത്.
ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.
