ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെൽത്ത് സ്‌കോഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റസ്റ്റോറന്റിൽ നിന്നും പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കൾ.
- ആഴ്ചകളോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയിലെ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച ഇരുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. വര്‍ക്കല ക്ഷേത്രം റോഡിലെ സ്‌പൈസി റസ്റ്റോറന്റില്‍ നിന്നും ആഹാരം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരില്‍ 12 ഓളം പേര്‍ സ്വകാര്യ ആശുപത്രിയിലും ആറുപേര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
ഭക്ഷ്യവിഷബാധയേറ്റവരില്‍ അധികവും വര്‍ക്കല, ചിറയിന്‍കീഴ് മേഖലയില്‍ ഉള്ളവരാണ്. ചില ആളുകള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നഗരസഭ ഹെല്‍ത്ത് സ്‌കോഡിന്റെയും നേതൃത്വത്തില്‍ റസ്റ്റോറന്റില്‍ പരിശോധന നടത്തി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ റസ്റ്റോറന്റില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
