മമത ബാനർജി | ചിത്രം: എ.എൻ.ഐ

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ പാചകവാതക വില 2,000 രൂപവരെ ഉയര്‍ന്നേക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ജനങ്ങള്‍ വീണ്ടും വിറകടുപ്പിലേക്ക് മാറേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളിലെ ഝാട്ഗ്രാം ജില്ലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അവര്‍.

ബി.ജെ.പി. വീണ്ടും ജയിച്ചാല്‍ അവര്‍ പാചകവാതകത്തിന്റെ വില 1500 – 2000 രൂപ വരെ ഉയര്‍ത്തിയെന്നുവരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുകയാണെങ്കില്‍ അടുപ്പില്‍ തീ കത്തിക്കാന്‍ ജനങ്ങള്‍ വീണ്ടും വിറകുശേഖരിക്കാന്‍ ഇറങ്ങേണ്ടിവരും – മമത പറഞ്ഞു.

ബിജെപി വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നില്ല. കേന്ദ്ര പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാത്തപക്ഷം അവ ബംഗാള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ പണിതുടങ്ങിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണ്.

ഇങ്ങനെപോയാല്‍ അവശേഷിക്കുന്ന നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മമത പറഞ്ഞു. എം.ജി.എന്‍.ആര്‍.ഇ.ജി.എ. പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്കും കൃത്യമായ ജോലിയോ വരുമാനമോ ലഭിക്കാത്ത സാഹചര്യമാണ്. 59 ലക്ഷം യുവാക്കള്‍ക്ക് നല്‍കാനുണ്ടായിരുന്ന തുക സംസ്ഥാന സര്‍ക്കാരാണ് കൊടുത്തതെന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് കിട്ടാനുണ്ടായിരുന്ന തുക ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു.