സിദ്ധാർഥൻ, കല്പറ്റ ഡിവൈ.എസ്.പി. സജീവ്.

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമര്‍ദനത്തിന് പിന്നാലെ ബി.വി.എസ്.സി. വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനി 11 പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് കല്പറ്റ ഡിവൈ.എസ്.പി. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികളടക്കം സ്വീകരിച്ചുവരികയാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിവൈ.എസ്.പി. ടി.എന്‍. സജീവ് മാധ്യമങ്ങളോട് പറഞ്ഞു.

സിദ്ധാര്‍ഥനെതിരേ ആള്‍ക്കൂട്ട വിചാരണ നടന്നു. ഇതില്‍ നേരിട്ട് പങ്കെടുത്തെന്ന് കരുതുന്നയാളെയാണ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. നിലവില്‍ കുറ്റകൃത്യത്തെക്കുറിച്ച് മാത്രമാണ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ രാഷ്ട്രീയബന്ധങ്ങള്‍ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടില്ല. കുറ്റകൃത്യം നടന്നത് ഹോസ്റ്റലില്‍വെച്ചാണ്. പ്രതികളെല്ലാം ഹോസ്റ്റലിലെ അന്തേവാസികളാണ്. രഹാന്‍ എന്ന വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥനെ ഫോണില്‍വിളിച്ച് തിരികെ കാമ്പസിലെത്തിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും പ്രതികളായ വിദ്യാര്‍ഥികളെ കോളേജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് ഒത്തുകളിയുണ്ടെന്ന ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഡിവൈ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരുപ്രതിയെ കൂടി വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രധാനപ്രതിയായ അഖിലിനെയാണ് പാലക്കാട്ടുനിന്ന് പോലീസ് പിടികൂടിയത്. സിദ്ധാര്‍ഥനെതിരായ ആക്രമണം ആസൂത്രണം ചെയ്തവരില്‍ പ്രധാനി അഖിലാണെന്നാണ് വിവരം. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ ആകെ 18 പ്രതികളാണുള്ളത്. ഇതില്‍ ആറുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അടക്കമുള്ള 11 പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നിരുന്നു. മൂന്നുദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നായിരുന്നു ആരോപണം.

സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്.

ഇലക്ട്രിക് വയറുകൊണ്ട് കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചെന്ന് സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു. വിദ്യാര്‍ഥിയുടെ വയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ കാല്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇലക്ട്രിക് വയറിനുപുറമേ ബെല്‍റ്റുകൊണ്ടും മര്‍ദിച്ചിട്ടുണ്ട്. ബെല്‍റ്റിന്റെ ബക്കിള്‍കൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്.

കസേരയില്‍ ഇരുത്തിയോ മറ്റോ മര്‍ദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകളുണ്ട്. തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോള്‍ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കില്‍ ചവിട്ടേറ്റ് വാരിയെല്ല് തകര്‍ന്നുപോവുമായിരുന്നെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. അതുതന്നെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു.

15-നാണ് കോളേജില്‍നിന്ന് സിദ്ധാര്‍ഥന്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. 16-ന് കോളേജില്‍ എത്തിയതുമുതല്‍ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്‍മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നൂറ്റിമുപ്പതോളം വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഒരുദിവസം അര്‍ധരാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് സിദ്ധാര്‍ഥന്റെ കരച്ചില്‍ കേട്ടതായും സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്.