പി ജയരാജൻ

കൊച്ചി: സി.പി.എം. നേതാവ് പി. ജയരാജനെ വീട്ടില്‍ക്കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എട്ടുപ്രതികളെ ഹൈക്കോടതി വെറുതേവിട്ടു. രണ്ടാംപ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരെ 2007-ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. വിചാരണ കോടതി വിധിക്കെതിരേ ശിക്ഷിക്കപ്പെട്ട പ്രതികളും മൂന്നുപേരെ വെറുതേവിട്ടതിനെതിരേ സര്‍ക്കാരും പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലുകളിലാണ് ഹൈക്കോടതി വ്യാഴാഴ്ച വിധിപറഞ്ഞത്.

കേസില്‍ പ്രോസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാംപ്രതി പ്രശാന്തിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും നേരത്തെ ഇയാള്‍ക്കെതിരേ ചുമത്തിയിരുന്ന പലവകുപ്പുകളും ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു 1999-ലെ പി.ജയരാജന്‍ വധശ്രമക്കേസ്. തിരുവോണനാളില്‍ നടന്ന ആക്രമണത്തില്‍ പി.ജയരാജന്റെ കൈ വെട്ടിമാറ്റിയിരുന്നു. നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സാധാരണജീവിതത്തിലേക്ക് തിരികെയെത്തിയത്.