ഇ.പി ജയരാജൻ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് അന്ന് എംൽഎയായിരുന്ന ഇപ്പോഴത്തെ സ്പീക്കർ എ.എൻ. ഷംസീർ പങ്കെടുത്തതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഷംസീർ വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ജയരാജൻ, അദ്ദേഹത്തിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. 2017-ൽ ടി.പി കേസിലെ പ്രതിയായ മുഹമ്മദ് ഷാഫിയുടെ വിവാഹച്ചടങ്ങിൽ അന്ന് എംഎൽഎ ആയിരുന്ന ഷംസീർ എത്തിയത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ജയരാജൻ.
ഒരാൾ കുറ്റം ആരോപിച്ച് ജയിലിൽ ഉള്ളതുകൊണ്ട് ആയാളുടെ കുടുംബത്തെ സമൂഹികമായി ബഹിഷ്കരിക്കുകയാണോ ചെയ്യേണ്ടത്. നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരുടെ വീട്ടിൽ ആരുംപോയി കല്യാണം നടത്തിക്കൊടുക്കാറില്ലേ. രാഷ്ട്രീയശത്രുതയുള്ളതുകൊണ്ട് മറ്റൊരാളുടെ വിവാഹത്തിന് പങ്കെടുക്കാറില്ലേ. ഷംസീർ ചെയ്തതിൽ എന്താ തെറ്റ്?, ജയരാജൻ ചോദിച്ചു.
നമുക്ക് ഒരുപാട് ആളുകളുമായി ബന്ധമുണ്ട്. ചിലർ ചില കേസിൽ പെട്ടിട്ടുണ്ടാകും. ആ വീട്ടിൽ ഉള്ള എല്ലാവരും ആ കേസിൽപ്പെട്ടവരാണോ? വ്യത്യസ്ത രാഷ്ട്രീയത്തിൽപ്പെട്ടവർ ആയാലും സാമൂഹിക പ്രശ്നങ്ങളിൽനിന്ന് മാറിനിൽക്കാറില്ല. വിവാഹത്തിനും മരണവീടുകളിലും പോകാറുണ്ടെന്നും മാനുഷികമൂല്യങ്ങളൾക്ക് ഏറ്റവും വിലകൽപ്പിക്കുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ലീഗിനെ പരിസഹിച്ചുപരിഹസിച്ച് ഒന്നുമല്ലാതാക്കിതീർത്തെന്ന് ജയരാജൻ പറഞ്ഞു. ലീഗ് എവിടെച്ചെന്നെത്തിയിരിക്കുന്നു. അവർക്ക് മുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യമാണ്. കണ്ണൂർ സീറ്റ് ലീഗിന് നൽകണമെന്ന അഭിപ്രായം ഉയർന്നപ്പോൾ സുധാകരൻ മത്സരിക്കുന്നു, നിലവിലുള്ള എംപിമാർ മത്സരിക്കുന്നു എന്ന നിലപാട് സ്വീകരിച്ച് ലീഗിനെ പുറത്താക്കി. മുസ്ലീംലീഗിനുപിന്നിൽ അണിനിരക്കുന്ന ബഹുജനങ്ങൾ ഇക്കാര്യങ്ങൾ മനസ്സിലാക്കണമെന്നും ഇങ്ങനൊരു ആശ്രയജീവിതം വേണമോയെന്ന് ലീഗ് ചിന്തിക്കണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഒരുയുവജന നേതാവിനെയും ലീഗിന് പരിഗണിക്കാൻ കഴിഞ്ഞില്ല. എല്ലാപാർട്ടികളും യുവജനനേതാക്കളെ പരിഗണിക്കുന്നുണ്ട്. മുസ്ലീംലീഗിനകത്ത് നല്ല യുവജനനേതാക്കളുണ്ട്. പക്ഷെ, ആരെയെങ്കിലും പരിഗണിച്ചോ? യുവസമൂഹത്തെ നിരാകരിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്, ഇപി വിമർശിച്ചു.
