കമൽ ഹാസനൊപ്പം മഞ്ഞുമ്മൽ ബോയ്സ് ടീം, സംവിധായകൻ ചിദംബരൻ കമൽ ഹാസനൊപ്പം.

ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പറവ ഫലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയത്. ഒരു കൂട്ടം സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ കൊടൈക്കനാലിലെ ഗുണ ഗുഹയ്ക്കുള്ളില്‍ ഒരാള്‍ കുടുങ്ങിപ്പോകുന്നതും അവരുടെ അവധിക്കാലം അപ്രതീക്ഷിത വഴിത്തിരിവിലേക്ക് മാറുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

‘ഡെവിൾസ് കിച്ചണ്‍’ എന്നാണ് ഗുണ കേവ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. കൊടൈക്കനാലിലെ തടാകത്തില്‍ നിന്നും ആറുകിലോമീറ്ററോളം ദൂരെയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. കമലഹാസന്‍ അഭിനയിച്ച ‘ഗുണ’ എന്ന തമിഴ് ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഈ ഗുഹയില്‍ ചിത്രീകരിച്ചതോടെ ഗുണ കേവ് എന്നറിയപ്പെടാന്‍ തുടങ്ങി. 600 അടിയിലധികം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലാണ് ഗുണ കേവ് അവസാനിക്കുന്നത്. വളരെ അപകടം പിടിച്ച കേവ്‌സില്‍ ഇതുവരെ പതിമുന്നോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് വിവരം.

അന്യഭാഷ ചലച്ചിത്ര നിരൂപകരും സിനിമയെ പ്രശംസിച്ച് രംഗത്തു വന്നു. മുന്‍ നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇപ്പോള്‍ സിനിമയുടെ ഭാഗമായ അഭിനേതാക്കളുമായും അണിയറപ്രവര്‍ത്തകരുമായി കൂടികാഴ്ച നടത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. ചെന്നൈയിലുള്ള കമലിന്റെ ഓഫീസില്‍ വച്ചായിരുന്നു കൂടികാഴ്ച. ‘ഇതാണ് ക്ലൈമാക്‌സ്’ എന്ന കുറിപ്പോടെ സംവിധായകന്‍ കമലിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഗുണയെക്കുറിച്ചായിരുന്നു ചിദംബരം കമല്‍ ഹാസനോട് ചോദിച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒരു മാസ്റ്റര്‍ ക്ലാസ് ആയിരുന്നുവെന്ന് ചിദംബരം പറഞ്ഞു. ”വളരെ അഭിമാനം തോന്നിയ നിമിഷമായിരുന്നു. തമിഴ്‌നാട്ടുകാര്‍ക്ക് ഈ സിനിമ ഇത്രയേറെ ഇഷ്ടമാകുമെന്ന് ഒരിക്കലും കരുതിയില്ല. ‘ഗുണ’യിലെ ‘കണ്‍മണി’ എന്ന ഗാനം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു പ്രധാനഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും ഒട്ടേറെയാളുകളെ ആകര്‍ഷിച്ചു”- ചിദംബരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.