Photo: PTI
ന്യൂഡൽഹി: ആവശ്യങ്ങൾ നേടിയെടുക്കാൻ രാജ്യതലസ്ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്നാരംഭിച്ച ഡൽഹി ചലോ മാർച്ച് ഹരിയാണ അതിർത്തിയിൽ ഇന്ന് പുനഃരാരംഭിക്കും. കേന്ദ്രസർക്കാരുമായി സമവായ ചർച്ചകൾ നടക്കുന്നതിനാൽ തൽക്കാലത്തേക്ക് നിർത്തിവെച്ച മാർച്ച് വീണ്ടും ആരംഭിക്കുകയാണെന്ന് കർഷക നേതാക്കൾ അറിയിച്ചു. ചർച്ചകളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് നീക്കം.
പഞ്ചാബ് ഹരിയാണ അതിർത്തികളിൽനിന്ന് ബുധനാഴ്ച രാവിലെ 11-ന് മാർച്ച് തുടങ്ങാനാണ് കർഷകരുടെ പദ്ധതി. മാർച്ചിനെ തടുക്കാൻ കടുത്ത പ്രതിരോധം ഒരുക്കി ഹരിയാണയുടെ അതിർത്തിയിൽ പോലീസും കേന്ദ്രസേനകളും കാവലിനുണ്ട്. പല തലത്തിലുള്ള ബാരിക്കേഡുകളും കോൺക്രീറ്റ് മതിലുകളും ഹരിയാണ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. വീണ്ടും സമരം തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ അതീവ ജാഗ്രതയിലാണ്. അതിർത്തി പ്രദേശത്ത് ഇൻറർനെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.
പോലീസ് ബാരിക്കേഡുകളെ നേരിടാൻ മണ്ണുമാന്തി യന്ത്രങ്ങളും ബുൾഡോസറുകളുമൊക്കെ കർഷകർ അതിർത്തികളിലേക്ക് എത്തിച്ചിരുന്നു. ചൊവ്വാഴ്ച ഇതു വ്യാപകമായതോടെ ഇത്തരത്തിൽ യന്ത്രങ്ങൾ അതിര്‍ത്തിയിലേക്ക് നീക്കുന്നത് തടയാന്‍ പഞ്ചാബിനോട് കേന്ദ്രം ആവശ്യപ്പെട്ടു.
‘അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദി സര്‍ക്കാര്‍’
സമാധാനപരമായി പ്രതിഷേധം തുടരാനാണ് ശ്രമിക്കുന്നതെന്ന് കർഷക നേതാവ് സർവാന്‍ സിങ് പാന്ഥർ. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെങ്കിൽ സമരം തുടരാൻ അനുവദിക്കണം. തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. പന്ത് സർക്കാരിൻറെ കളത്തിലാണ്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചെർത്തു.
അഞ്ച് വിളകൾക്ക് താങ്ങുവില നൽകാമെന്ന കേന്ദ്രസർക്കാർ നിർദേശത്തെ കർഷക സംഘടനകൾ കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സമരവുമായി മുന്നോട്ടുപോകുകയാണെന്ന് കർഷകർ പ്രഖ്യാപിച്ചത്. താങ്ങുവില നിയമപരമാക്കണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നതുമടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് രണ്ടാം കര്‍ഷകസമരം.
