മല്ലികാർജുൻ ഖാർഗെ |ഫോട്ടോ:PTI

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നൂറ് സീറ്റ് കടക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽനടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടുകയെന്ന ബിജെപിയുടെ പദ്ധതി നടക്കില്ലെന്നും ഇത്തവണ അധികാരത്തിൽനിന്ന് അവർ പുറത്താക്കപ്പെടുമെന്നും ഖാർഗെ അവകാശപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 ഉം എൻഡിഎ 400 ഉം സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം പറയുന്നതിനിടെയാണ് ഖാർഗെയുടെ പരാമർശം.

പദ്ധതികളെല്ലാം കോൺഗ്രസ് തടഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ഇവിടെയെത്തുമ്പോൾ പ്രധാനമന്ത്രി പറയുക. എന്നാൽ നിങ്ങൾ ഇപ്പോൾ എന്തുചെയ്യുകയാണെന്നാണ് എനിയ്ക്ക് അവരോട് ചോദിക്കാനുള്ളത്. ജനങ്ങൾ ഇതിനെല്ലാം തക്കതായ മറുപടി നൽകും. രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും രാഹുൽഗാന്ധിയും കഠിനാധ്വാനം ചെയ്ത മണ്ണാണിതെന്നും അമേഠിയിലെ ജനങ്ങൾക്ക് ഗാന്ധികുടുംബവുമായി ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷയും നിലവിൽ റായ്ബറേലിയിൽനിന്നുള്ള ലോക്‌സഭാംഗവുമായ സോണിയാഗാന്ധി രാജസ്ഥാനിൽനിന്നും രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ചുകഴിഞ്ഞു. 2019-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ ദിനേശ് പ്രതാബ് സിങിനെ 165000 വോട്ടുകൾക്കാണ് സോണിയ പരാജയപ്പെടുത്തിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.