രാഹുൽ ഗാന്ധി

കൽപറ്റ∙ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകണമെന്നും കാലതാമസം വരുത്തരുതെന്നും വയനാട് എംപി രാഹുൽ ഗാന്ധി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘‘വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബന്ധുക്കൾക്ക് വേഗം തന്നെ നഷ്ടപരിഹാരം നൽകണം. കാലതാമസം വരുത്തരുത്. ആർആർടി സംഘങ്ങളുടെ എണ്ണം കൂട്ടണം. അവർക്കു ദൗത്യത്തിന് ആവശ്യമായ കാര്യങ്ങൾ നൽകണം. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതാക്കുന്നതിനായി ശ്രമിക്കും. വയനാട് മെഡിക്കൽ കോളജിന്റെ വികസനം സാധ്യമാക്കുന്നതിൽ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാവുന്നില്ല. ആളുകൾക്കു ജീവൻ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കൽ കോളജ് ഇവിടെയില്ല. മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ചു കത്തുനൽകിയിട്ടുണ്ട്.’’– രാഹുൽ പറഞ്ഞു.