‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടി.

കൊച്ചി: മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഭ്രമയു​ഗം എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റിയുടെ പേര് മാറ്റി കൊടുമൺ പോറ്റിയെന്നാക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അടുത്ത ദിവസം സിനിമ റിലീസ് ചെയ്യാനിരിക്കെ കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന് വ്യക്തമാക്കി കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റാൻ തയാറാണെന്ന് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ അറിയച്ചത്.

രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവ​ഹിച്ച് പ്രദർശനത്തിനെത്തുന്ന ഭ്രമയു​ഗം എന്ന സിനിമക്കെതിരേ കഴിഞ്ഞ ദിവസമാണ് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഭ്രമയുഗം സിനിമ തന്റെ കുടുംബത്തെ മോശമായി ചിത്രികരിക്കുന്നതാണെന്നും അതിനാൽ ചിത്രത്തിനനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നും പ്രദർശനാനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ചമൺ കുടുംബാം​ഗം പി.എം.ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന്റെയടക്കം വിശദീകരണം തേടിയിട്ടുണ്ടായിരുന്നു.

രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവ​ഹിച്ച് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയിലെ പ്രധാന കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദമടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതായാണ് ചിത്രികരിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് ഹർജിക്കാരന്റെ വാദം.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ചു പറയുന്നത് പരമ്പരാ​ഗതമായി ദുർമന്ത്രവാദം ചെയ്യുന്നവരെല്ലെന്നാണ്. എന്നാൽ ‘ഭ്രമയുഗ’ത്തിൻറെ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഐതിഹ്യമാലയിൽനിന്ന് എടുത്തിട്ടുള്ള കുഞ്ചമൺകാരുടെ തന്നെ കഥയെന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദം ചെയ്യുന്ന ആളാണ്. ഇത് തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് ​ഹർജിക്കാരന്റെ വാദം. മമ്മൂട്ടിയെപ്പോലെയുള്ള ഒരു മുതിർന്ന നടൻ ഇത്തരം കഥാപാത്രം ചെയ്യുന്നതിലൂടെ സിനിമഒരുപാട് പേരെ സ്വാധീനിക്കുമെന്നും അതിനാൽ ചിത്രത്തിന്റെ പ്രദർശനാനുമതി തടയണമെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നും പതിനഞ്ചിന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.