അരവിന്ദ് കെജ്‌രിവാൾ.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റ് നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടി. രാജ്യതലസ്ഥാനത്ത് ഒരു സീറ്റ് പോലും കോണ്‍ഗ്രസ് അര്‍ഹിക്കുന്നില്ലെന്ന് പരിഹസിച്ചായിരുന്നു സീറ്റ് വാഗ്ദാനം.

‘മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു സീറ്റ് പോലും കോണ്‍ഗ്രസ് ഡല്‍ഹിയില്‍ അര്‍ഹിക്കുന്നില്ല. പക്ഷേ സഖ്യത്തിന്റെ ധര്‍മ്മം പരിഗണിച്ച് ഞങ്ങള്‍ ഒരു സീറ്റ് വാഗ്ദാനം നല്‍കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റിലും എ.എ.പി ആറു സീറ്റിലും മത്സരിക്കും’, എ.എ.പി എം.പി സന്ദീപ് പതക് പറഞ്ഞു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റിലും ബി.ജെ.പി.യായിരുന്നു വിജയിച്ചിരുന്നത്. 22 ശതമാനം വോട്ടുകള്‍ നേടി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും എ.എ.പി മൂന്നാം സ്ഥാനത്തുമായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും പിന്നിലാക്കി എ.എ.പി മിന്നുംവിജയം നേടി.

പഞ്ചാബിലെ 13 സീറ്റിലും ഛത്തീഗഡിലെ ഒരു സീറ്റിലും എഎപി മത്സരിക്കുമെന്ന് കഴിഞ്ഞയാഴ്ച അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ എ.എ.പി ഭരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്.