സൗരഭ് തിവാരി. Photo: FB@SourabhTiwary\
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരഭ് തിവാരി 34–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരെ താരം കരിയറിലെ അവസാന മത്സരം കളിക്കും. ആഭ്യന്തര ക്രിക്കറ്റിൽ സൗരഭ് തിവാരി ജാർഖണ്ഡിന്റെ താരമാണ്. യുവതാരങ്ങൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനാണു വിരമിക്കുന്നതെന്നു സൗരഭ് തിവാരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘‘സ്കൂൾ കാലത്തിനു മുൻപേ തുടങ്ങിയ ഈ യാത്ര അവസാനിപ്പിക്കുന്നതു കുറച്ചു ബുദ്ധിമുട്ടോടെയാണ്. എന്നാൽ പറ്റിയ സമയം ഇതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദേശീയ ടീമിലും ഐപിഎല്ലിലും ഇടമില്ലെങ്കിൽ, സംസ്ഥാന ടീമിലെ സ്ഥാനം ഒരു യുവതാരത്തിനായി ഒഴിഞ്ഞു കൊടുക്കുന്നതാണു നല്ലത്. യുവതാരങ്ങൾക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്.’’– സൗരഭ് തിവാരി പ്രതികരിച്ചു.
‘‘എന്റെ പ്രകടനം പരിഗണിച്ചല്ല ഇങ്ങനെയൊരു തീരുമാനം. രഞ്ജി ട്രോഫിയിലും കഴിഞ്ഞ സീസണിലും എന്റെ പ്രകടനം നിങ്ങൾക്കു മുന്നിലുണ്ട്. ക്രിക്കറ്റ് മാത്രമാണ് എനിക്ക് അറിയാവുന്ന കാര്യം. അതുകൊണ്ടു തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇനിയും പ്രവർത്തിക്കും. രാഷ്ട്രീയ പ്രവേശനത്തിനായി ഓഫറുകളുണ്ടായിരുന്നെങ്കിലും ഞാൻ അക്കാര്യം ആലോചിച്ചിട്ടില്ല.’’– സൗരഭ് തിവാരി പറഞ്ഞു.
2008 ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം നേടുമ്പോൾ സൗരഭ് തിവാരി ടീമിലുണ്ടായിരുന്നു. 2010ൽ താരം ഇന്ത്യയ്ക്കായി മൂന്ന് ഏകദിന മത്സരങ്ങൾ കളിച്ചു. 2008ൽ ഐപിഎൽ ഡ്രാഫ്റ്റിൽ മുംബൈ ഇന്ത്യൻസിലെത്തിയ താരം 2010 വരെ അവിടെ തുടർന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഡൽഹി ക്യാപിറ്റൽസ്, റൈസിങ് പുണെ സൂപ്പർ ജയന്റ് ടീമുകൾക്കു വേണ്ടിയും ഐപിഎല്ലിൽ കളിച്ചു.
2020ലെ താരലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് വീണ്ടും മുംബൈ ഇന്ത്യന്‍സിൽ ചേർന്നു. 2022 ലെ മെഗാലേലത്തിനു മുൻപാണ് താരത്തെ മുംബൈ റിലീസ് ചെയ്തത്. 93 ഐപിഎൽ മത്സരങ്ങളിൽനിന്ന് 1494 റൺസെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജാർഖണ്ഡിന്റെ ക്യാപ്റ്റനായിരുന്നു.
