നിതീഷ് കുമാർ (Photo: PTI)
പട്ന∙ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു – ബിജെപി സഖ്യ സർക്കാർ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയിൽ 129 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സർക്കാരിനുള്ളത്. കേവല ഭൂരിപക്ഷം തെളിയിക്കാൻ 122 പേരുടെ പിന്തുണയാണ് ആവശ്യം. കോൺഗ്രസ്, ആർജെഡി, ഇടത് എംഎൽഎമാർ വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ബിജെപിക്ക് 78, ജെഡിയു–45, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്ക് നാല് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്ര എംഎൽഎയുടെ പിന്തുണയും സർക്കാരിനുണ്ട്. ആർജെഡി – കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിൽനിന്ന് പിൻവാങ്ങിയ നിതീഷ് കുമാർ ജനുവരി 28നാണ് ഒൻപതാം തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അതിനിടെ, ബിഹാറിൽ നിയമസഭാ സ്പീക്കർ അവധ് ബിഹാരി ചൗധരിയ്ക്കെതിരായ അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ അനുകൂലിച്ചു 125 പേരും എതിര്‍ത്തു 112 പേരും വോട്ടു ചെയ്തു. സർക്കാർ മാറിയിട്ടും തൽസ്ഥാനത്തു തുടർന്നതിനെ തുടർന്നാണു സ്പീക്കർ അവധ് ബിഹാരി ചൗധരി വിശ്വാസ വോട്ടെടുപ്പു നേരിടേണ്ടി വന്നത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.
